
മോഹൻലാലിന്റെ ഐക്കോണിക് കഥാപാത്രങ്ങളിൽ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. ഇന്നും ആരാധകർ ഏറെയാണ് ഈ സിനിമയ്ക്ക്. സിനിമ റീ റിലീസായപ്പോഴും മികച്ച കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. മോഹൻലാൽ എന്ന നടന്‍റെ മെയ്വഴക്കം എന്താണെന്ന് അറിയാൻ സ്ഫടികം കണ്ടാൽ മതിയെന്ന് പറയുകയാണ് മണിയൻപിള്ള രാജു. ത്യാഗരാജൻ മാസ്റ്ററിനെ സ്മരിച്ചാണ് മോഹൻലാൽ ഫൈറ്റുകൾ ചെയ്യുന്നതെന്നും മാസ്റ്റർ അദ്ദേഹത്തിന് ദൈവത്തെപ്പോലെ ആണെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
സ്ഫടികം സിനിമയുടെ ചിത്രീകരണത്തിനിടെ തലനാരിഴയ്ക്ക് അപകടം ഒഴിവായെന്നും, ആ ഷോട്ടിൽ ത്യാഗരാജൻ മാസ്റ്റർ മോഹൻലാലിനോട് ദേഷ്യപ്പെട്ടുവെന്നും മണിയൻ പിള്ള രാജു പറഞ്ഞു. സില്ലിമോങ്ക് എന്ന മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സ്ഫടികത്തിലെ ഫൈറ്റ് സീനുകൾ നോക്കിയാൽ മോഹൻലാലിന്റെ മെയ്വഴക്കം എത്രയുണ്ടെന്ന് മനസിലാകും. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ലാൽ ഓരോ ഫൈറ്റും ചെയ്തത്. അന്നത്തെ കാലത്ത് വളരെ റിസ്ക് പിടിച്ച പരിപാടിയാണ് ലാൽ ആ സിനിമയിൽ ചെയ്തത്. ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു സിനിമയിലെ ഫൈറ്റ് മാസ്റ്റർ. മോഹൻലാൽ ത്യാഗരാജൻ മാസ്റ്ററിനെ ദൈവത്തെപോലെയാണ് കാണുന്നത്. ഇന്നും ഓരോ ഫൈറ്റ് എടുക്കുന്നതിന് മുന്‍പ് മാസ്റ്ററിനെ മനസ്സിൽ സ്മരിക്കും. അത്രയ്ക്ക് ആത്മബന്ധമാണ് അവർ തമ്മിൽ. സ്ഫടികത്തിൽ മോഹൻലാൽ ജീപ്പില്‍ നിന്ന് ചാടുന്ന സമയത്ത് മാസ്റ്റർ ദേഷ്യപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
ജീപ്പ് ഒരു റാമ്പിൽ ഓടിച്ച് കയറ്റിയിട്ടാണ് ലാൽ പുറത്തേക്ക് ചാടുന്നത്. പുറത്തേക്ക് ചാടിയാൽ വണ്ടി നേരെ വെള്ളത്തിൽ പോകും. സൈഡിൽ കുറച്ച് വൈക്കോൽ ഇട്ടിട്ടുണ്ട്. അതിലേക്കാണ് ചാടേണ്ടത്. റാമ്പ് കുറച്ച് ഹൈറ്റിൽ ഉള്ളത്കൊണ്ട് ലാലിൻറെ ടൈമിംഗ് ചെറുതായി മാറി. മാസ്റ്റർ അത് കണ്ട് ലാലിനോട് ചൂടായി. കാരണം സെറ്റിൽ ഉള്ള എല്ലാവര്‍ക്കും ടെൻഷൻ ആയിരുന്നു,' മണിയൻപിള്ള രാജു പറഞ്ഞു.
Content Highlights: Maniyanpilla Raju shares memories of Mohanlal in the movie Sphadikam