'നല്ല സംവിധായകരാണെങ്കിൽ എട്ട് മണിക്കൂർ ഷിഫ്റ്റ് സമ്മതിക്കും'; ദീപിക പദുക്കോണിനെ പിന്തുണച്ച് അജയ് ദേവ്ഗൺ

സ്പിരിറ്റ് സിനിമാ വിവാദങ്ങളില്‍ സന്ദീപ് റെഡ്ഡി വാങ്കയ്ക്കെതിരെ ഒളിയമ്പുമായാണ് അജയ് ദേവ്ഗണിന്‍റെ പ്രതികരണം.

dot image

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി നടന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന ദീപിക പദുക്കോണ്‍ 8 മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അജയ് ദേവ്ഗണിന്റെ പ്രതികരണം.

'എട്ട് മണിക്കൂര്‍ ജോലി സമയം എന്നതിനെ ആളുകള്‍ അംഗീകരിക്കുന്നില്ല എന്ന് പറയാനാകില്ല. ഒരുപാട് പേര്‍ക്ക് അതിന്റെ പ്രാധാന്യം മനസിലാകുന്നുണ്ട്. നല്ല സംവിധായകരെല്ലാം അത് അംഗീകരിക്കുന്നുണ്ട്. അമ്മമാരായ നടിമാരുടെ കാര്യത്തില്‍ മാത്രമല്ല, പൊതുവെ തന്നെ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്നതിനെ ആളുകള്‍ മനസിലാക്കുകയും അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നുണ്ട്,' അജയ് ദേവ്ഗണ്‍ പറഞ്ഞു.

നടിയും അജയ് ദേവ്ഗണിന്റെ ജീവിതപങ്കാളിയുമായ കാജല്‍ പ്രധാന വേഷത്തിലെത്തുന്ന മാ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്ക് എത്തിയതായിരുന്നു അജയ് ദേവ്ഗണ്‍. പരിപാടിക്കിതെ മാധ്യമപ്രവര്‍ത്തകര്‍ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ചോദ്യം ഉന്നയിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് അജയ് ദേവ്ഗണ്‍ സംസാരിച്ചത്.

അതേസമയം, അടുത്തിടെയാണ് സ്പിരിറ്റ് സിനിമയില്‍ നിന്നും ദീപിക പദുക്കോണിനെ ഒഴിവാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദീപിക പദുക്കോണ്‍ പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ഇത് അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റ് ടീം അറിയിക്കുകയും ചെയ്തുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദിവസത്തില്‍ എട്ട് മണിക്കൂര്‍ ജോലിസമയം, അതില്‍ ആറ് മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കില്‍ ഡയലോഗ് പറയില്ലെന്ന് ദീപിക പറഞ്ഞതായും പറയപ്പെടുന്നു.

ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ, ബോളിവുഡ് നടി തൃപ്തി ഡിമ്രിയെ നായികയായി സ്പിരിറ്റ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ദീപിക പദുക്കോണിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സന്ദീപ് റെഡ്ഡി വാങ്കയുടെ മറ്റൊരു ട്വീറ്റും പിന്നീട് പുറത്തുവന്നു. സിനിമയുടെ കഥ ബോളിവുഡ് സിനിമ സൈറ്റുകളില്‍ പി ആര്‍ വര്‍ക്കര്‍മാര്‍ ഉപയോഗിച്ച് താന്‍ നേരത്തെ കഥ നരേറ്റ് ചെയ്ത ഒരു താരം പ്രചരിപ്പിക്കുന്നു എന്നായിരുന്നു സന്ദീപിന്റെ ആരോപണം. ഒരു യുവതാരത്തിന്റെ വളര്‍ച്ച തടയാനായി നടത്തുന്ന ഇത്തരം കാര്യങ്ങളോ ഫെമിനിസം എന്നും സന്ദീപ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ദീപിക പദുക്കോണിന് നേരെ വ്യാപകമായി സൈബര്‍ ബുള്ളിയിങ് നടന്നു.

അതേസമയം, ദീപിക പദുക്കോണിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. എട്ട് മണിക്കൂര്‍ ജോലി സമയം എന്നത് ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശമാണെന്നും അത് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റെന്നും ഇവര്‍ ചോദിക്കുന്നു. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നടന്‍ തന്നെ ഈ വാദത്തെ പിന്തുണച്ച് എത്തിയത് പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Content Highlights: Ajay Devgn supports Deepika Padukone in recent Spirit movie issues

dot image
To advertise here,contact us
dot image