

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയിൽ ഇളയരാജ ഉൾപ്പടെയുള്ളവരുടെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ഈ പാട്ടുകളുടെ റൈറ്റ്സിനായി നിർമാതാവ് രഞ്ജിത് ഒരുപാട് ബുദ്ധിമുട്ടിയെന്നും ഇളയരാജയെ നേരിൽ കാണാൻ ചെന്നുവെന്നും പറയുകയാണ് സംവിധായകൻ തരുൺ. എഫ്. ടി. ക്യു വിത്ത് രേഖാമേനോന് നൽകിയ അഭിമുഖത്തിലായിരുന്നു തരുൺ മൂർത്തിയുടെ പ്രതികരണം.
'ഞങ്ങൾക്ക് അവിടെ ഒരു ആഘോഷ പാട്ട് വേണമെന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു ഇതിനേക്കാൾ പെർഫെക്റ്റ് ആയ മറ്റൊരു പാട്ട് ഇല്ലെന്ന്. അയാളുടെ ലൈഫിൽ ശാന്തത ഇല്ലാത്ത രാത്രികൾ സംഭവിക്കാൻ പോകുകയാണെന്ന്. ആളുകളെ മുഴുവനായി ഉല്ലസിപ്പിക്കാൻ ഇതിനേക്കാൾ നല്ലൊരു പാട്ട് ഇല്ലെന്ന്. ഇതിന് റൈറ്റ്സ് വാങ്ങിക്കണം. വേറെ കമ്പനിയുടെ കയ്യിലാണ് റൈറ്റ് ഇരിക്കുന്നത്.
രഞ്ജിത്ത് ഏട്ടൻ അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയിൽ ഒരുപാട് ഇളയരാജ പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരു മൂന്ന് ഫൈറ്റ് എടുക്കാവുന്ന അത്രയും ബജറ്റ് വേണം ഇതിന്റെയൊക്കെ റൈറ്റ്സ് നേടിയെടുക്കാൻ. ഞങ്ങൾ ഇളയരാജ സാറിനെ കോണ്ടാക്ട് ചെയ്തു. ഒരു ഡയറക്ടർ എന്ന നിലയിൽ ഇതിന്റെയൊന്നും ടെൻഷൻ എന്നെ അറിയിക്കാതെ രഞ്ജിത് ഏട്ടൻ തന്നെ ചെന്നൈയിൽ പോയി ഇളയരാജ സാറിനെ കാണുന്നു സംസാരിക്കുന്നു. അതിന്റെ മ്യൂസിക് റൈറ്റ്സ് കാര്യങ്ങൾ എല്ലാം സംസാരിക്കുന്നു.

അതുപോലെ തന്നെയാണ് ശാന്തമീ രാത്രി എന്ന പാട്ടിന്റെ കാര്യവും. പ്രൊഡ്യൂസറിനെ, റൈറ്റ് ഹോൾഡേഴ്സിനെ, സംവിധായകനെ, സംഗീത സംവിധായകനെ എല്ലാവരെയും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. നമുക്ക് ഈ പാട്ട് പടത്തിൽ ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് റൈറ്റ്സ് വാങ്ങിച്ചു,' തരുൺ മൂർത്തി പറഞ്ഞു.
Content Highlights: Tarun says renjith met Ilayaraja in person to get the rights to the songs