
പാലക്കാട് :ഓണവും നബി ദിനവും കേരളം ഒരുമിച്ച് ആഘോഷിക്കുമ്പോൾ കേരളത്തിൻ്റെ തെരുവുകളിൽ കാണാൻ കഴിയുന്നത് അതിരില്ലാത്ത മനുഷ്യസ്നേഹത്തിൻ്റെ മനോഹരമായ കാഴ്ചകൾ. പാലക്കാട് യാക്കരയിൽ ദഫുമുട്ടുമായാണ് നാട്ടുകാർ മാവേലിയെ വരവേറ്റ്. ചെണ്ടമേളത്തോട് ദഫിൻ്റെ മദ്ഹ് ഈണം അലിഞ്ഞ് ചേരുന്ന കാഴ്ചയ്ക്കും യാക്കര സാക്ഷ്യം വഹിച്ചു. യാക്കരയിലെ നാട്ടുകാർ ആവേശപൂർവ്വം ഓണവും നബിദിനവും ഒരുമിച്ചാഘോഷിക്കുകയായിരുന്നു.
കൃഷ്ണപിള്ള സ്മരക വായനശാലയിലുളളവരും മുറിക്കാവ് ജുമാഅത്ത്പള്ളിയും ചേർന്നാണ് നബിദിന ആഘോഷവും തിരുവോണാഘോഷവും ഒരുമിച്ച് ആഘോഷിച്ചത്. ജുമാഅത്ത് പള്ളിയിലെ മദ്രസ വിദ്യാർത്ഥികൾ ദഫുമുട്ട് കൊട്ടി മാവേലിയെ സ്വീകരിക്കുന്ന കാഴ്ചയാണ് പാലക്കാട് യാക്കരയിൽ കാണാൻ കഴിഞ്ഞത്.
മലപ്പുറം അധികാരത്തൊടിയിൽ നബി ദിന റാലിക്കിടെ മദ്രസ ഉസ്താദുമാർക്ക് ഓണപ്പുടവ കൈമാറിയതും മനോഹരമായ ഒരു കാഴ്ചയായിരുന്നു. തിരുവോണവും നബിദിനവും ഒരുമിച്ചു വന്ന സന്തോഷത്തിലാണ് മലയാളികൾ. നബിദിന റാലിയിൽ പങ്കെടുക്കുന്നവർക്ക് എല്ലാ വർഷവും മധുരം നൽകുന്ന അധികാരത്തൊടിയിലെ സുനിൽ കുമാറും കുടുംബവുമാണ് ഇത്തവണ ഓണക്കോടി നൽകിയത്.
Content Highlight : The Real Kerala Story; Locals welcome Maveli with a big hug on Prophet's Day in Yakkara, Palakkad