
പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ അച്ഛനെ ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് പിടികൂടി. കൊടുന്തിരപ്പുള്ളി സ്വദേശി ശിവനാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മകൻ ഷിജിലിനെ വെട്ടികൊലപ്പെടുത്തിയത്. മദ്യപിച്ച് വീട്ടിൽ ബഹളം ഉണ്ടാക്കിയതിനായിരുന്നു കൊലപാതകം.
കൊലപാതകത്തിനുശേഷം ശിവൻ ഒളിവിൽ പോവുകയായിരുന്നു. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട ഷിജിലിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം.
ഷിജിലിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാൾ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ശിവനും ഷിജിലും തമ്മിൽ തർക്കവും ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് ഷിജിലിന്റെ കഴുത്തിൽ മുറിവേറ്റത്. പിടിവലിക്കിടെ ഷിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാൾ കൊണ്ടാണ് വെട്ടിയതെന്നാണ് വിവരം. മുറിവേറ്റ് ഇറങ്ങിയോടിയ ഷിജിലിനെ ബൈക്കിലെത്തിയ പരിചയക്കാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Search continues for father in the death case of son in palakkad