ന്യൂയോർക്ക്: ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ട്രോളി സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരിശീലന മത്സരത്തിന്റെ കമന്ററിക്കിടെയിലാണ് മഞ്ജരേക്കറുടെ വാക്കുകൾ. മത്സരത്തിൽ 17-ാം ഓവറിലെ അവസാന പന്തിലാണ് ജഡേജ ക്രീസിലെത്തിയത്. തൻവീർ ഇസ്ലാമിന്റെ ആദ്യ പന്തിൽ തന്നെ സിക്സ് അടിക്കാനായിരുന്നു ജഡേജയുടെ ശ്രമം. എന്നാൽ ബാറ്റിൽ കണക്ട് ആകാതിരുന്നതോടെ പന്ത് പിടിച്ച വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് സ്റ്റമ്പ് ചെയ്തു.
ബംഗ്ലാദേശ് താരങ്ങൾ ശക്തമായി അപ്പീൽ ചെയ്തതോടെ തേർഡ് അമ്പയർ വിക്കറ്റ് പരിശോധന നടത്തി. ടെലിവിഷൻ റിപ്ലേകളിൽ ജഡേജ ക്രീസ് ലൈനിലെന്നാണ് കണ്ടത്. എന്നാൽ വിക്കറ്റ് ആണോയെന്നതിൽ വ്യക്തതയില്ല. സംശയത്തിന്റെ ആനുകൂല്യത്തിൽ ജഡേജ നോട്ട് ഔട്ട് എന്നാണ് വിധിക്കപ്പെട്ടത്. പിന്നാലെ കമന്ററി ബോക്സിൽ നിന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
അത് ഔട്ടെന്ന് ഇവിടെ നിന്നും തോന്നുന്നു. എന്നാൽ ബാറ്റ് ചെയ്യുന്നത് രവീന്ദ്ര ജഡേജ എന്നതിനാൽ താൻ ഒന്നും മിണ്ടാതിരിക്കുന്നതാവും നല്ലതെന്ന് മഞ്ജരേക്കർ പ്രതികരിച്ചു. മുമ്പ് പലപ്പോഴും ജഡേജയെക്കുറിച്ച് മഞ്ജരേക്കർ പ്രവചിച്ചതിന് വിപരീതമാണ് ഗ്രൗണ്ടിൽ കണ്ടിട്ടുള്ളത്. ഇവ ഓർത്താവും മഞ്ജരേക്കറുടെ പ്രതികരണമെന്ന് ആരാധകർ കരുതുന്നു.