അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിലാണ് മോഹിത് ശർമ്മ. കഴിഞ്ഞ സീസണിൽ 27 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ താരം. 35-ാം വയസിലും തന്റെ മികവിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മോഹിത് ശർമ്മ.
മോശം പ്രകടനം നടത്തിയാൽ അതിൽ സഹതാരങ്ങളുടെ അഭിപ്രായം നിർണായകമാണ്. അത് നാം എത്രമാത്രം മികച്ചതാണെന്നും മോശമാണെന്നും തീരുമാനിക്കപ്പെടും. എന്നാൽ ഗുജറാത്ത് ടൈറ്റൻസിൽ കഴിഞ്ഞ മൂന്ന് വർഷവും അങ്ങനെയൊരു സംസാരവേ ഉണ്ടായിട്ടില്ല. തിരുത്തലുകൾ ഡ്രെസ്സിംഗ് റൂമിലല്ല, പകരം പരിശീലനത്തിലാണ് ഉണ്ടാവേണ്ടത്. അത് താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും മോഹിത് ശർമ്മ പറഞ്ഞു.
2014ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ച മോഹിത് സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായിരുന്നു. 2014 ട്വന്റി 20 ലോകകപ്പിലും 2015ലെ ഏകദിന ലോകകപ്പിലും മോഹിത് ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. എന്നാൽ പിന്നീട് താരം മോശം പ്രകടനത്തിന്റെ പേരിൽ ക്രിക്കറ്റ് ഫ്രെയ്മിൽ നിന്ന് അപ്രത്യക്ഷനായി. 2022ൽ ഗുജറാത്ത് ടൈറ്റൻസിൽ നെറ്റ് ബൗളറായി മോഹിത് തിരിച്ചെത്തി. 2023ൽ ഗുജറാത്ത് ടീമിൽ കളിക്കാനും താരത്തിന് അവസരം ലഭിച്ചു. ഇത്തവണ മുഹമ്മദ് ഷമിയുടെ അഭാവത്തിൽ ഗുജറാത്ത് നിരയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് മോഹിത് ശർമ്മ.