
സംസ്ഥാന പോലീസ് തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റവാഡ ചന്ദ്രശേഖർ മലയാളികൾക്ക് അപരിചിതനല്ല. കേരളം ഇന്നും ഞെട്ടലോടെ ഓർക്കുന്ന കൂത്തുപറമ്പ് വെടിവെപ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തൽക്ഷണം കൊല്ലപ്പെട്ടതും, സംഭവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പൻ ഇക്കാലത്തോളം ദുരിതം പേറിയതും കേരളീയർക്ക് അത്ര എളുപ്പത്തിൽ മറക്കാനാവില്ലല്ലോ. അന്ന് കൂത്തുപറമ്പിൽ രണ്ട് മണിക്കൂറോളം നീണ്ട വെടിവെപ്പിന് ഉത്തരവിട്ട അതേ റവാഡ ചന്ദ്രശേഖർ തന്നെയാണ് ഇന്ന് കേരളത്തിന്റെ ഡിജിപി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റവാഡ ചന്ദ്രശേഖർ. ഈ സ്ഥാനാരോഹണത്തോടെ കൂത്തുപറമ്പ് സംഭവം വീണ്ടുമൊരിക്കൽ കൂടി ചർച്ചയാവുകയാണ്.
1994 നവംബർ 25 കേരളക്കര ഇന്നും ഞെട്ടലോടെ ഓർക്കുന്ന ദിവസം. സംഘർഷം തുടങ്ങും മുൻപ് തന്നെ ഭീതിദമായിരുന്നു കൂത്തുപറമ്പിലെ അന്തരീക്ഷം. അക്കാലത്ത് ഡിവൈഎഫ്‌ഐ, യുഡിഎഫ് സർക്കാരിനും എംവി രാഘവനുമെതിരെ പ്രതിഷേധം നടത്തി വരികയായിരുന്നു. പരിയാരത്ത് പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജിന്റെ സ്ഥലവും കെട്ടിടവും സർക്കാർ വകയായിരുന്നു. ഇങ്ങനെ പൊതു ഉടമസ്ഥതയിലിരിക്കുന്ന മെഡിക്കൽ കോളേജിനെ സ്വകാര്യ മെഡിക്കൽ കോളേജാക്കി മാറ്റാൻ സഹകരണവകുപ്പ് മന്ത്രി എംവി രാഘവനും സംഘവും ശ്രമിക്കുന്നു എന്ന് വിമർശിച്ചായിരുന്നു സമരം. മെഡിക്കൽ കോളേജിന്റെ സ്വകാര്യവത്കരണത്തിലേക്ക് വഴി തെളിക്കുന്ന അഴിമതിയാണെന്ന് ആരോപിച്ച് കൂത്തുപറമ്പിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ യുവജന സമരം ആരംഭിച്ചു. 40 ദിവസത്തോളം സമരം തുടർന്നിട്ടും സർക്കാരോ എംവി രാഘവനോ സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ല.
അങ്ങനെ സമരം തുടരവേ, നവംബർ 25ന് അർബൻ സഹകരണ ബാങ്ക് കൂത്തുപറമ്പ് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ
മന്ത്രി എം വി രാഘവനും, ചടങ്ങിൽ അധ്യക്ഷത വഹിക്കാനിരുന്ന മറ്റൊരു മന്ത്രി എൻ രാമകൃഷ്ണനും കൂത്തുപറമ്പിലെത്തി. എന്നാൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് എൻ രാമകൃഷ്ണൻ സംഭവസ്ഥലത്തു നിന്നും പിൻവാങ്ങി. പക്ഷെ എം വി രാഘവൻ പിൻമാറാൻ തയ്യാറായില്ല. ഏകദേശം രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ചിരുന്നു. അതോടെ കൂത്തുപറമ്പും പരിസരവും വൻ പൊലീസ് സംഘം വളഞ്ഞു.
ഉച്ചയ്ക്ക് 12 മണിയോടെ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ മന്ത്രി എം വി രാഘവൻ സ്ഥലത്തെത്തി. മന്ത്രി എത്തിയതും മുദ്രാവാക്യവുമായി സമരക്കാർ മുന്നോട്ട് കുതിച്ചു. ഉടൻ തന്നെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ചിതറി ഓടിയവർക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗൺഹാളിലേക്ക് പ്രവേശിച്ചു. എന്നാൽ സമരക്കാർ പിന്മാറാൻ തയ്യാറായില്ല.
മന്ത്രി ഹാളിലേക്ക് കയറുന്നതിനിടയിൽ തന്നെ പുറത്ത് സമരക്കാരെ മാറ്റിനിർത്താനായി ആകാശത്തേക്ക് വെടിവെക്കാൻ തുടങ്ങിയിരുന്നു. മാത്രമല്ല മന്ത്രിയുള്ള ഹാളിനകത്തും ലാത്തിച്ചാർജ് നടന്നു. പലരും പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ അടിയേറ്റു നിലത്തു വീണു. പോലീസുകാർ തീർത്ത സുരക്ഷയിൽ മന്ത്രി ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശേഷം മന്ത്രി പ്രസംഗത്തിലേക്ക് കടന്നു. എം വി രാഘവന്റെ പ്രകോപനപരമായ പ്രസംഗം പ്രതിഷേധക്കാരെ കൂടുതൽ ചൊടിപ്പിച്ചു. ഇതിനിടയിൽ തന്നെ പോലീസ് കണ്ണീർ വാതക ഷെല്ലുകളും പൊട്ടിച്ചിരുന്നു എന്നിട്ടും പിന്മാറാൻ പ്രതിഷേധക്കാർ തയ്യാറായില്ല.
തുടർന്നാണ് നാടിനെ നടുക്കിയ ആ ദാരുണ സംഭവം അരങ്ങേറുന്നത്. പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിന് അന്നത്തെ തലശ്ശേരി എഎസ്പിയായിരുന്ന റവാഡ ചന്ദ്രശേഖർ വെടിവെപ്പിന് ഉത്തരവിട്ടു. റവാഡ ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടി രണ്ടാം ദിവസമായിരുന്നു ആ സംഭവം. റവാഡയുടെ ഉത്തരവ് വന്നതോടെ പൊലീസ് മുന്നും പിന്നും നോക്കാതെ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തു.
രണ്ടുമണിക്കൂറോളം നീണ്ട വെടിവെപ്പിൽ 5 ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂത്തുപറമ്പ് വെടിവെപ്പിനെ എക്കാലവും ഓർമയിൽ നിർത്താൻ കേരള ജനതയ്ക്ക് പുഷ്പൻ എന്ന ഒറ്റ പേര് മതി. കഴുത്തിന് പിന്നിൽ ആയിരുന്നു സഖാവ് പുഷ്പന് വെടിയേറ്റത്. അത് പുഷ്പന്റെ സുഷുമ്‌ന നാഡിയെ തകർത്തു. അതോടെ 24 -ാം വയസ്സിൽ പുഷ്പൻ കിടപ്പിലായി. വർഷങ്ങളോളം കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായി കാലം കഴിച്ച സഖാവ് പുഷ്പൻ എന്ന സമരനായകൻ 2024 സെപ്തംബർ 28 നാണ് ലോകത്തോട് വിട പറഞ്ഞത്.
കൂത്തുപ്പറമ്പ് വെടിവെപ്പിന് പിന്നാലെ സസ്‌പെൻഷൻ നേരിട്ട റവാഡ ചന്ദ്രശേഖർ പിന്നീട് വിവിധ ജില്ലകളുടെ ജില്ലാ പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തി. പിന്നീട് ഐബി ഉദ്യോഗസ്ഥനായതോടെയാണ് അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകുന്നത്. മുംബൈയിൽ ഐബിയുടെ അഡീഷണൽ ഡയറക്ടറായി തുടങ്ങിയ റവാഡ പിന്നീട് സ്പെഷ്യൽ ഡയറക്ടറായി ഉയർന്നു. 1991 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഓഫീസറായ റവാഡ ചന്ദ്രശേഖർ അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു. നിലവിലെ സംസ്ഥാന പോലിസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹിബ് കാലാവധി പൂർത്തിയാക്കിയതോടെയാണ് പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. റവാഡയുടെ ഈ നിയമനം കൂത്തുപ്പറമ്പ് സമരത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുമ്പോൾ സിപിഐഎമ്മിനുള്ളിൽ നിന്ന് തന്നെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Content Highlight; Who Is Ravada Chandrashekar? From Koothuparamba Firing to Kerala’s New DGP