മെൽബൺ: ബിഗ് ബാഷ് ലീഗ് ക്രിക്കറ്റിൽ മെൽബേൺ റെനഗേഡ്സ്-പെർത്ത് സ്കോച്ചേഴ്സ് മത്സരം ഉപേക്ഷിച്ചു. അപകടകരമായ രീതിയിൽ പിച്ചിൽ ബൗൺസ് ഉയർന്നതിനെ തുടർന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. 6.5 ഓവർ മാത്രമാണ് മത്സരം നടന്നത്. ഇതിൽ പലതവണ ബാറ്റർമാർക്ക് ഭീഷണിയാകും വിധം പന്ത് കുത്തി ഉയർന്നിരുന്നു.
മത്സരത്തിനിടെ കമന്ററി ബോക്സിൽ നിന്നും പിച്ചിന്റെ സ്വഭാവം അപകടകരമാകുന്നതായി പറഞ്ഞിരുന്നു. മൈക്കൽ വോണും ആദം ഗിൽക്രിസ്റ്റുമായിരുന്നു കമന്ററി ബോക്സിൽ ഉണ്ടായിരുന്നത്. ബാറ്റർക്ക് ഭീഷണിയാകുന്ന വിധത്തിൽ പിച്ചിൽ നിന്ന് ബൗൺസ് ഉണ്ടാകുന്നുണ്ടോയെന്ന് വോൺ ചോദിച്ചു. തീർച്ചയായും അതുണ്ടെന്ന് ഗിൽക്രിസ്റ്റ് മറുപടി നൽകി.
മത്സരത്തിൽ ടോസ് നേടിയ റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 6.5 ഓവറിൽ 30 റൺസെടുക്കുന്നതിനിടെ പെർത്ത് സ്കോച്ചേഴ്സിന് രണ്ട് വിക്കറ്റ് നഷ്ടമായി. റൺസെടുക്കും മുമ്പെ സ്റ്റീഫൻ എസ്കിനാസിയെ ടോം റോജേഴ്സ് പുറത്താക്കി. കൂപ്പർ കനോലി ആറ് റൺസെടുത്ത് വിൽ സത്തർലൻഡിന് വിക്കറ്റ് നൽകി മടങ്ങി. 20 റൺസുമായി ആരോൺ ഹർഡ്ലിയും മൂന്ന് റൺസുമായി ജോഷ് ഇംഗ്ലീസുമായിരുന്നു ക്രീസിൽ.