
ഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്നത് വിരാട് കോഹ്ലിയുടെ അവസാന ലോകകപ്പ് അല്ലെന്ന് ക്രിസ് ഗെയിൽ. 2011 ൽ ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനായി ഇന്ത്യ ലോകകപ്പ് നേടിയിരുന്നു. സമാനമായി വിരാട് കോഹ്ലിക്കായി 2023 ലോകകപ്പ് ഇന്ത്യ നേടുമോ എന്ന ചോദ്യത്തിനാണ് ക്രിസ് ഗെയിലിൻ്റെ പ്രതികരണം. ഇത് വിരാട് കോഹ്ലിയുടെ അവസാന ലോകകപ്പ് അല്ല. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയ്ക്കാണ് കിരീട സാധ്യതകൾ. ഇന്ത്യയുടെ മത്സരങ്ങൾക്കായി കാത്തിരിക്കുന്നതായും വെസ്റ്റ് ഇൻഡീസ് മുൻ താരം പറഞ്ഞു.
ഇന്ത്യൻ ടീമിന് നിർണായകമാകുക രണ്ട് താരങ്ങളുടെ മികവാണെന്നും ഗെയിൽ ചൂണ്ടിക്കാട്ടി. പേസർ ജാസ്പ്രിത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ ഇന്ത്യ ഏറെ ആശ്രയിക്കും. ഇന്ത്യ - പാക്കിസ്ഥാൻ മത്സരം ആഷസിനേക്കാൾ മികച്ചതായിരിക്കുമെന്നും ഗെയിൽ പറഞ്ഞു.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് കളിക്കുമോ എന്ന ചോദ്യത്തിനും ഗെയിൽ മറുപടി പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ലോകകപ്പിൽ കളിക്കില്ലെന്നത് സങ്കടകരമാണ്. ഇപ്പോഴും വെസ്റ്റ് ഇൻഡീസ് ലോകകപ്പ് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ താരം പറയുന്നു. പ്രഥമ ലോകകപ്പ് അടക്കം ആദ്യ രണ്ട് തവണയും ലോക ചാമ്പ്യന്മാരായത് വെസ്റ്റ് ഇൻഡീസാണ്. സമീപകാലത്തെ മോശം പ്രകടനം യോഗ്യതാ റൗണ്ടിലും തുടരുന്നതോടെയാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലോകകപ്പ് സാധ്യതകൾക്ക് തിരിച്ചടിയാകുന്നത്.