ഒറാക്കിളിലെ ജോലി ഉപേക്ഷിച്ച് ഫലൂഡ വിൽക്കാൻ തുടങ്ങി;ഇന്ന് ഇന്ത്യയിലും ദുബായിലുമായി 20-ലധികം ഔട്ട്‌ലെറ്റുകൾ

സ്വന്തം സമ്പാദ്യത്തിൽ നിന്നും കുടുംബാംഗങ്ങളുടെ പിന്തുണയോടെയും സമാഹരിച്ച ഏകദേശം 6 ലക്ഷം രൂപയുടെ നിക്ഷേപവുമായാണ് പ്രദീപും ഭാര്യയും ഈ ബിസിനസ്സിലേക്ക് ഇറങ്ങിയത്

ഒറാക്കിളിലെ ജോലി ഉപേക്ഷിച്ച് ഫലൂഡ വിൽക്കാൻ തുടങ്ങി;ഇന്ന് ഇന്ത്യയിലും ദുബായിലുമായി 20-ലധികം ഔട്ട്‌ലെറ്റുകൾ
dot image

ബെംഗളൂരുവിലെ പ്രമുഖ ആഗോള വിവരസാങ്കേതിക വിദ്യ കമ്പനിയായ ഒറാക്കിളിലെ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ വന്ന് ഫലൂഡ കച്ചവടം ആരംഭിച്ച് കോടികളുടെ ബിസിനസ്സ് വളർത്തിയെടുത്ത ഒരു തമിഴ്‌നാട് സ്വദേശിയുടെ വിജയകഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ പ്രദീപ് കണ്ണൻ എന്ന മുപ്പത്തിമൂന്നുകാരനാണ് ലക്ഷങ്ങൾ ശമ്പളം ലഭിച്ചിരുന്ന ഒറാക്കിളിലെ ഓപ്പറേഷൻസ് ഹെഡ് പദവി 2019-ൽ രാജിവെച്ച് ഈ വേറിട്ട പരീക്ഷണത്തിന് മുതിർന്നത്. തന്റെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ, പരമ്പരാഗതമായി വലിയൊരു വിജയസാധ്യത ആരും കൽപ്പിക്കാത്ത ഫലൂഡ എന്ന ഡെസേർട്ട് ഇനത്തെ ചുറ്റിപ്പറ്റിയാണ് അദ്ദേഹം തന്റെ പുതിയ ബിസിനസ്സ് ആശയം വികസിപ്പിച്ചത്.

കരൂരിലെ ഗാന്ധിഗ്രാമിന് സമീപം വെറും 10x10 അടി വലിപ്പമുള്ള ഒരു ചെറിയ കിയോസ്‌കിൽ നിന്നാണ് പ്രദീപ് 'ദി ഫലൂഡ ഷോപ്പ്' എന്ന സംരംഭത്തിന് തുടക്കമിട്ടത്. സ്വന്തം സമ്പാദ്യത്തിൽ നിന്നും കുടുംബാംഗങ്ങളുടെ പിന്തുണയോടെയും സമാഹരിച്ച ഏകദേശം 6 ലക്ഷം രൂപയുടെ നിക്ഷേപവുമായാണ് പ്രദീപും ഭാര്യയും ഈ ബിസിനസ്സിലേക്ക് ഇറങ്ങിയത്. എന്നാൽ ഈ വിജയത്തിന് പിന്നിൽ ഒരു പരാജയത്തിന്റെ കഥ കൂടിയുണ്ട്. ഒറാക്കിളിൽ ജോലി ചെയ്യുന്ന സമയത്ത് ബെംഗളൂരുവിൽ 'ലെറ്റ്സ് കുൽഫി' എന്ന പേരിൽ ഒരു കുൽഫി ബിസിനസ്സ് പ്രദീപ് നടത്തിയിരുന്നുവെങ്കിലും കോർപ്പറേറ്റ് ജോലിയോടൊപ്പം അത് കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തതിനാലും റോഡ് വികസനം പോലുള്ള പ്രതിസന്ധികളാലും അത് പൂട്ടിപ്പോകേണ്ടി വന്നിരുന്നു. എന്നാൽ ആ ആദ്യ പരാജയത്തിൽ നിന്ന് പഠിച്ച പാഠങ്ങളാണ് 'ദി ഫലൂഡ ഷോപ്പ്' എന്ന ബ്രാൻഡിനെ കൃത്യതയോടെ കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്.

വിപണിയിലെ മറ്റ് ഫലൂഡ കടകളിൽ നിന്നും വ്യത്യസ്തമായി ഗുണനിലവാരത്തിലും രുചിയിലും കൃത്യമായ ഒരു മാനദണ്ഡം കൊണ്ടുവരാൻ പ്രദീപ് ശ്രദ്ധിച്ചു. ഏത് ഔട്ട്‌ലെറ്റിൽ പോയാലും ഉപഭോക്താക്കൾക്ക് ഒരേ രുചിയിലുള്ള ഫലൂഡ ലഭ്യമാക്കാൻ അദ്ദേഹം പ്രത്യേക റെസിപ്പികളും പ്രവർത്തന രീതികളും തയ്യാറാക്കി. ഈ കൃത്യതയാണ് ഫ്രാഞ്ചൈസി മാതൃകയിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാൻ അവർക്ക് തുണയായത്. ആദ്യമൊക്കെ കടയിലെത്തിയ ഉപഭോക്താക്കൾ തന്നെ പിന്നീട് ബ്രാൻഡിന്റെ ഫ്രാഞ്ചൈസികൾ ഏറ്റെടുക്കാൻ മുന്നോട്ട് വരികയായിരുന്നു. തമിഴ്‌നാട്ടിൽ തുടങ്ങി പിന്നീട് കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും 'ദി ഫലൂഡ ഷോപ്പ്' വളർന്നു.

ഇന്ന് ഇന്ത്യയിലും ദുബായിലുമായി 20-ലധികം ഔട്ട്‌ലെറ്റുകളുള്ള വലിയൊരു ഡെസേർട്ട് ശൃംഖലയായി മാറാൻ പ്രദീപിന്റെ ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. പരമ്പരാഗത ഫലൂഡകൾക്ക് പുറമെ വൈവിധ്യമാർന്ന മറ്റ് ഡെസേർട്ടുകളും പാനീയങ്ങളും ക്യാനുകളിൽ ലഭ്യമാകുന്ന റെഡി-ടു-ഈറ്റ് ഫലൂഡകളും ഇന്ന് ഈ ബ്രാൻഡിന് കീഴിലുണ്ട്.

Content Highlights:33-year-old Pradeep Kannan quit his high-paying job as Operations Head at Oracle, Bengaluru in 2019. Started 'The Falooda Shop' in Karur, Tamil Nadu, with a ₹6 lakh investment in a tiny 10x10 sq. ft. kiosk. Grown into a multi-crore dessert chain with over 20 outlets across India and Dubai.

dot image
To advertise here,contact us
dot image