

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകണമെന്നും എന്നാൽ ലഭിക്കുന്ന അവസരങ്ങൾ താരം കൃത്യമായി വിനിയോഗിക്കണമെന്നും ജാഫർ ഓർമ്മിപ്പിച്ചു.
ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിൽ വൈഭവിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറായാണ് ഇന്ത്യ ഇറക്കിയത്. എന്നാൽ 8 പന്തിൽ 10 റൺസെടുത്ത് സഞ്ജു പെട്ടെന്ന് പുറത്തായിരുന്നു. ഇതോടെ താരത്തിന് നേരെ വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലായിരുന്നു വസീം ജാഫറിന്റെ പ്രതികരണം.
സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് നല്ല തീരുമാനമാണ്. മുൻപ് വൈഭവിന് അവസരം നൽകാൻ സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകണമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജുവും ശ്രദ്ധിക്കണമെന്ന് തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ജാഫർ പറഞ്ഞു.
പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണി മുതൽ തന്നെയാണ് മത്സരം. ആദ്യ കളിയില്‍ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുക. രണ്ടാം ടി 20 യിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. സഞ്ജുവിന് പകരം വൈഭവ് ഇലവനിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
content highlights: wasim jaffer supports sanju samson selection in team india