

രാജ്യത്ത് ഇന്ധനവില വർധിച്ചുകൊണ്ടേയിരിക്കുകയാണ്. പെട്രോൾ ഡീസൽ വില പലയിടത്തും 110 രൂപ കടന്നുകഴിഞ്ഞു. റോഡുകളിൽ പ്രതിസന്ധി രൂക്ഷമാകാൻ പോകുകയാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇതേസമയം ആകാശത്തും പ്രതിസന്ധി രൂക്ഷമാണ്. വിമാന ഇന്ധനത്തിന്റെ വിലവർധനവ് പല വിമാനകമ്പനികളെയും ബാധിച്ചിട്ടുണ്ട്, അവരുടെ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനക്കമ്പനികളുടെ സർവീസിനെയാണ് വിമാന ഇന്ധനത്തിന്റെ വിലവർധനവ് ബാധിച്ചിട്ടുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവർ തങ്ങളുടെ നിത്യേനയുള്ള 250 സർവീസുകളാണ് നിർത്തലാക്കിയത്. ജൂൺ മുതൽക്കാണ് സർവീസുകൾ വെട്ടികുറച്ചുകൊണ്ടുള്ള പുതിയ സമയക്രമം നിലവിൽ വരുന്നത്.
വേനലവധിക്കാലം അവസാനിക്കാറായതും ഒരു കാരണമായി വിമാനകമ്പനികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണയായി ആരും യാത്ര ചെയ്യാത്ത സമയമാണിത്. അതിനാൽ ഡിമാൻഡ് ഇല്ല എന്ന കാരണവും വിമാനകമ്പനികൾ പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര വിമാന സർവീസുകളുടെ 22% വെട്ടിക്കുറയ്ക്കും എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ഏകദേശം 3600 ആഭ്യന്തര വിമാന സർവീസുകളാണ് ആഴ്ചയിൽ എയർ ഇന്ത്യ നടത്തുന്നത്. ഒരു ദിവസം ഏകദേശം 500-ാളം വിമാനസർവീസുകൾ. പുതിയ നിയന്ത്രണം പ്രകാരം ഇവയിൽ നിന്ന് 110 സർവീസുകൾ പിൻവലിക്കപ്പെടും.
ഇൻഡിഗോ ഒരു ദിവസം 2200 -ാളം വിമാനസർവീസുകളാണ് നടത്തിവരുന്നത്. 5% സർവീസുകൾ നിർത്തലാക്കാനാണ് ഇൻഡിഗോ ഉദ്ദേശിക്കുന്നത്. ഇതോടെ ഏറെക്കുറെ 110 വിമാനസർവീസുകൾ കമ്പനി റദ്ദാക്കും. എയർ ഇന്ത്യ എക്സ്പ്രസും തങ്ങളുടെ 10% വിമാനസർവീസുകൾ റദ്ദാക്കും. ഈ മൂന്ന് കമ്പനികളും ആഭ്യന്തര വിമാനസർവീസുകളുടെ 90%വും കയ്യാളുകയാണ്. ഇതോടെ ആകാശത്ത് പ്രതിസന്ധി രൂക്ഷമാകും എന്നുറപ്പാണ്.
പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ വിമാന ഇന്ധന വില വർധനവും അന്താരാഷ്ട്ര സർവീസുകളിൽ വർധനവുമാണ് വിമാനകമ്പനികളെ വലച്ചത്. ഇത് പല റൂട്ടുകളിലും പ്രവർത്തന ചെലവ് വർധിക്കാൻ കാരണമായി. പിന്നാലെ വിമാനകമ്പനികൾ ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു.
Content Highlights: The sharp increase in aviation fuel prices has significantly impacted major airlines relied on by passengers across India. Air India Express and IndiGo have decided to suspend nearly 250 daily flight services as part of a revised schedule starting from June.