വില കൂടിയാലും ഡിമാന്‍ഡ് കുറയില്ല, കള്ളക്കടത്ത് കൂടിയേക്കും; സ്വര്‍ണത്തീരുവ കൂട്ടിയ നടപടി തിരിച്ചടിയാകുമോ?

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 24 ശതമാനം ഉയര്‍ന്ന് റെക്കോഡ് 7,198 കോടി ഡോളറിലെത്തി

വില കൂടിയാലും ഡിമാന്‍ഡ് കുറയില്ല, കള്ളക്കടത്ത് കൂടിയേക്കും; സ്വര്‍ണത്തീരുവ കൂട്ടിയ നടപടി തിരിച്ചടിയാകുമോ?
dot image

രാജ്യത്ത് സ്വര്‍ണത്തീരുവ കൂട്ടിയതിലൂടെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും വിദേശനാണ്യ ശേഖരത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയെങ്കിലും, ഇതൊന്നുകൊണ്ട് പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്തൃ രാജ്യമാണ്. രാജ്യത്തെ സ്വര്‍ണ ആവശ്യകതയുടെ 90 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 24 ശതമാനം ഉയര്‍ന്ന് റെക്കോഡ് 7,198 കോടി ഡോളറിലെത്തി. ഇതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് ഡെഫിസിറ്റും കൂടുതല്‍ വഷളാകുമെന്ന ആശങ്ക ശക്തമായി.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തുകയും രൂപയ്ക്ക് സമ്മര്‍ദ്ദം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയത്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുക, ഡോളര്‍ പുറത്തേക്ക് ഒഴുകുന്നത് കുറയ്ക്കുക, രൂപയെ പിന്തുണയ്ക്കുക എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍ ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം സാധാരണ വിപണി ആവശ്യകതയല്ലെന്നും അത് വിവാഹങ്ങള്‍, ഉത്സവങ്ങള്‍, സമ്പാദ്യശീലം, സുരക്ഷിത നിക്ഷേപം തുടങ്ങിയ സാംസ്‌കാരിക-സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ നികുതി ഉയര്‍ത്തിയാലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

ഉയര്‍ന്ന ഇറക്കുമതി തീരുവ വീണ്ടും സ്വര്‍ണക്കടത്ത് വര്‍ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആഭ്യന്തര വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും വില വ്യത്യാസം കൂടുമ്പോള്‍ അനധികൃത ഇറക്കുമതിക്ക് കൂടുതല്‍ ലാഭസാധ്യത ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 2012-13 കാലഘട്ടത്തില്‍ സ്വര്‍ണ തീരുവ ഉയര്‍ത്തിയപ്പോള്‍ രാജ്യത്ത് സ്വര്‍ണക്കടത്ത് കുത്തനെ വര്‍ധിച്ച അനുഭവം ഇന്ത്യക്കുണ്ട്. 2024ല്‍ സര്‍ക്കാര്‍ സ്വര്‍ണ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചത് കടത്ത് നിയന്ത്രിക്കാനും ആഭ്യന്തര ജ്വല്ലറി വ്യവസായത്തെ സഹായിക്കാനുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പുതിയ വര്‍ധനയോടെ അനൗദ്യോഗിക വിപണികള്‍ വീണ്ടും സജീവമാകാമെന്നാണ് വ്യാപാര മേഖലയിലെ ആശങ്ക.

വിലക്കയറ്റവും ആഗോള അനിശ്ചിതത്വവും കാരണം ഇന്ത്യയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ജനപ്രിയമാകുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാര്‍, കോയിന്‍, ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയിലേക്കുള്ള നിക്ഷേപ ആവശ്യം 54 ശതമാനം ഉയര്‍ന്നു. ഇതിനിടെ സ്വര്‍ണ ഇറക്കുമതിയുടെ മൂല്യം ഉയരുന്നതില്‍ പ്രധാന കാരണം ഇറക്കുമതി അളവ് കൂടുന്നതല്ല, മറിച്ച് ആഗോള സ്വര്‍ണവില കുത്തനെ ഉയരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ 2025-26ല്‍ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും, വില ഉയര്‍ന്നതോടെ മൊത്തം ഇറക്കുമതി ചെലവ് വന്‍തോതില്‍ വര്‍ധിച്ചു.

കറന്റ് അക്കൗണ്ട് ഡെഫിസിറ്റില്‍ നിന്ന് ആശ്വാസം നേടാന്‍ സ്വര്‍ണ നികുതി വര്‍ധന മാത്രം പോരെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സ്വര്‍ണ നിക്ഷേപത്തിന് പകരം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍, ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും, രാജ്യത്തിനുള്ളിലെ പഴയ സ്വര്‍ണം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്ന സംവിധാനം ശക്തമാക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. അതേസമയം, സംഘടിത ജ്വല്ലറി വ്യാപാര മേഖലയ്ക്ക് പുതിയ തീരുവ തിരിച്ചടിയാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിയമാനുസൃത വ്യാപാരികള്‍ക്ക് ചെലവ് കൂടുകയും അനധികൃത വിപണികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Why higher gold import duty alone may not ease India's CAD pressure - While higher taxes may offer short-term relief, economists and market experts warn that import duties alone may not address India’s structural gold dependence -- and could instead revive smuggling, distort formal trade and hurt organised jewellers.

dot image
To advertise here,contact us
dot image