
ബംഗ്ലാദേശ് ക്രിക്കറ്റിന്റെ പുതിയ ഏകദിന ടീം ക്യാപ്റ്റനായി മെഹിദി ഹസൻ മിറാസ്. നജ്മുൽ ഹൊസൈൻ ഷാന്റോയ്ക്ക് പകരക്കാരനായാണ് മെഹിദി ഹസൻ മിറാസിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) നിയമിച്ചത്. ഒരു വർഷത്തേക്കാണ് ഏകദിന ക്യാപ്റ്റനായി മെഹിദി ഹസൻ മിറാസ് എത്തുക.
27 വയസ്സുകാരനായ ഈ ഓൾറൗണ്ടർ അടുത്ത 12 മാസത്തേക്ക് ടീമിനെ നയിക്കും. അടുത്ത മാസം ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയോടെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ആരംഭിക്കുന്നത്. ഷാന്റോയുടെ അഭാവത്തിൽ ഇതിനോടകം നാല് ഏകദിനങ്ങളിൽ മിറാസ് ടീമിനെ നയിച്ചിട്ടുണ്ട്.
ക്യാപ്റ്റൻസി ലഭിച്ചതിൽ മിറാസ് അഭിമാനവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു. “ദേശീയ ടീമിനെ നയിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ക്രിക്കറ്റ് ബോർഡ് എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഞാൻ അഭിമാനിക്കുന്നു. ഈ ടീമിൽ എനിക്ക് വിശ്വാസമുണ്ട്, രാജ്യത്തിനായി ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ഭയമില്ലാതെയും ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, മിറാസ് പ്രതികരിച്ചു.
ഐസിസി റാങ്കിങ്ങിൽ ഏകദിന ഓൾറൗണ്ടർമാരിൽ നാലാം സ്ഥാനത്തുള്ള താരമാണ് മെഹിദി. ബംഗ്ലാദേശിന് വേണ്ടി 105 ഏകദിനങ്ങളിൽ നിന്ന് 1617 റൺസും 110 വിക്കറ്റുകളും മെഹിദിയുടെ പേരിലുണ്ട്.
Content Highlights: Bangladesh appoint Mehidy Hasan Miraz as ODI captain for a year