ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ത്തെന്ന പാകിസ്താൻ്റെ വാദം തളളി ദസോള്‍ട്ട് മേധാവി

ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടിറോള്‍ ഫൈറ്ററുകളില്‍ ഒന്നായി റഫാല്‍ തുടരുമെന്നും അമേരിക്കന്‍ എഫ് 35, മറ്റ് ചൈനീസ് ബദലുകളേക്കാള്‍ മികച്ചതാണ് റഫാല്‍ യുദ്ധവിമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു

dot image

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാകിസ്താന്റെ വാദം തളളി റഫാൽ നിർമ്മാതാക്കളായ എയ്‌റോസ്‌പേസ് കമ്പനി ദസോള്‍ട്ട് ഏവിയേഷന്‍. ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന പാകിസ്താന്റെ വാദം തെറ്റാണെന്ന് ദസോള്‍ട്ട് ഏവിയേഷന്‍ സിഇഒ എറിക് ട്രാപ്പിയര്‍ പറഞ്ഞു. ഫ്രഞ്ച് മാസികയായ ചലഞ്ചസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യ ഇതുസംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ല. എന്നാല്‍, മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്റെ വാദം തെറ്റാണെന്ന് ഞങ്ങള്‍ക്കറിയാം.'- എറിക് ട്രാപ്പിയര്‍ പറഞ്ഞു.

ന്ഷടം ഉണ്ടായോ എന്നതിലല്ല, പ്രയത്‌നം ലക്ഷ്യം കണ്ടോ എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. 'രണ്ടാം ലോകമഹായുദ്ധ സമയത്ത് സഖ്യകക്ഷികള്‍ യുദ്ധത്തില്‍ പരാജയപ്പെട്ടത് അവര്‍ക്ക് സൈനികരെ നഷ്ടമായതു കൊണ്ടാണെന്ന് ആരും പറഞ്ഞിരുന്നില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ പൂര്‍ണ ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാ വസ്തുതകളും വെളിപ്പെടുമ്പോള്‍ ചിലര്‍ക്ക് ഞെട്ടലുണ്ടായേക്കാം'- എറിക് ട്രാപ്പിയര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടിറോള്‍ ഫൈറ്ററുകളില്‍ ഒന്നായി റഫാല്‍ തുടരുമെന്നും അമേരിക്കന്‍ എഫ് 35, മറ്റ് ചൈനീസ് ബദലുകളേക്കാള്‍ മികച്ചതാണ് റഫാല്‍ യുദ്ധവിമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്താനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. പാകിസ്താന്റെ പ്രത്യാക്രമണത്തില്‍ ഇന്ത്യയ്ക്ക് റഫാല്‍ നഷ്ടമായെന്നായിരുന്നു പാക് വാദം. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദവിവരങ്ങള്‍ അറിയിക്കാനായി കര-വ്യോമ-നാവിക സേന ഉദ്യോഗസ്ഥര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നിരുന്നു. നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമാണ് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇന്ത്യ ലക്ഷ്യം കൈവരിച്ചെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് പറയുന്നില്ലെന്നുമാണ് സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

'നമ്മള്‍ യുദ്ധസാഹചര്യത്തിലാണെങ്കില്‍ നഷ്ടങ്ങളും അതിന്റെ ഭാഗമാണ്. നാം നമ്മുടെ ലക്ഷ്യം കൈവരിച്ചോ എന്നതാണ് ചോദ്യം. അതെ എന്ന് അഭിമാനത്തോടെ പറയാം. നമ്മള്‍ ഇപ്പോഴും പോരാട്ടത്തിലാണ് എന്നതിനാലും എതിരാളികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നതിനാലും ഈ അവസരത്തില്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. നമ്മുടെ പൈലറ്റുമാരെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്'-എന്നായിരുന്നു സൈനിക മേധാവി പറഞ്ഞത്.

Content Highlights: Pakistan claim of india lost rafale during operation sindoor is inaccurate says dassault chief

dot image
To advertise here,contact us
dot image