'സ്വരാജ് ഉത്തമനായ ചെറുപ്പക്കാരൻ,നാടിൻ്റെ വാഗ്ദാനം'; കേരളത്തിൻ്റെ വളർച്ചയ്ക്കടിസ്ഥാനം ഇടതുപക്ഷമെന്ന് ഇപി ജയരാജൻ

ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് സ്വരാജ് തീരുമാനിച്ചതെന്നും ഇ പി ജയരാജന്‍

dot image

മലപ്പുറം: ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് തീരുമാനിച്ചതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സ്വരാജ് നാടിന്റെ വാഗ്ദാനമാണെന്നും രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തിലുടനീളമുള്ള റിപ്പോര്‍ട്ടറിൻ്റെ 'നിലമ്പൂർ എക്‌സ്പ്രസി'ൽ ആയിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

'സ്വരാജ് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് വന്ന നേതാവാണ്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്. കായിക-വായന-ശാസ്ത്ര രംഗത്ത് അറിവുണ്ട്. ഉത്തമനായ ചെറുപ്പക്കാരനെയാണ് ജന്മനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് നിശ്ചയിച്ചിരിക്കുന്നത്. നാടിന്റെ വാഗ്ദാനമാണ് സ്വരാജ്. രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ജനങ്ങളില്‍ നിന്ന് പാഠം പഠിച്ച് രാഷ്ട്രീയം പഠിക്കുന്നയാളാണ്. സ്വരാജ് ജയിക്കും', ഇ പി ജയരാജന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് രാഷ്ട്രീയപ്രചരണത്തിനുള്ള വേദിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാനും ബഹുജനസ്വാധീനം വര്‍ധിപ്പിക്കാനും തിരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു. കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വരാനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോർട്ടർ വാർത്താ സംഘത്തോടൊപ്പം ഇ പി ജയരാജൻ

'ഏത് രാഷ്ട്രീയ പ്രശ്‌നങ്ങളിലും ശരിയായ നിലപാട് സ്വീകരിക്കുന്നതും ഇന്നത്തെ കേരളം ഈ കേരളമായി നിലനില്‍ക്കുന്നതിനും ഇടതുപക്ഷമാണ് സംഭാവന നല്‍കിയത്. ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ പിണറായി സര്‍ക്കാര്‍ വരെ, കേരളത്തിലെ വളര്‍ച്ചയ്ക്കടിസ്ഥാനം ഇടതുപക്ഷമാണ്. ഇടതുപക്ഷ പ്രവര്‍ത്തനമാണ്. കേരളത്തില്‍ രൂപപ്പെട്ട് വന്ന ഇടതുപക്ഷ മനസ് കാത്തുസൂക്ഷിച്ച് കൂടുതല്‍ സാഹോദര്യത്തോടെ എല്ലാ ജാതി മത വിഭാഗങ്ങളിലെയും ജനങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ ചിന്തിച്ച് പ്രവര്‍ത്തിച്ച് ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തി ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിഹരിച്ച് മുന്നോട്ട് പോകണം. കേരളത്തിന്റെ വികസനത്തിന്റെ അടിത്തറ ഇടതുപക്ഷമാണ്', ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ടര്‍ ചാനലിനെയും ഇ പി അഭിനന്ദിച്ചു. വാര്‍ത്തകള്‍ വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന ചാനല്‍ എന്ന പ്രത്യേകത റിപ്പോര്‍ട്ടറിനുണ്ടെന്നും സമര്‍ത്ഥരായ മാധ്യമപ്രവര്‍ത്തരാണ് റിപ്പോര്‍ട്ടറിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയെ ഉപയോഗിച്ച് വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നു. ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: E P Jayarajan about M Swaraj Nilambur By Election

dot image
To advertise here,contact us
dot image