
ആഗോളതലത്തിൽ 16 ബില്ല്യൺ അക്കൗണ്ടുകളിലെ ഡാറ്റകൾ മൊത്തം ചോർന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ആപ്പിൾ, ഗൂഗിൾ, വിപിഎൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലെ ഡാറ്റകളാണ് ചോർന്നത്. 30 ഡാറ്റാബേസുകളിൽ നിന്നുള്ള 16 ബില്യൺ റെക്കോർഡുകൾ ആണ് ചോർന്നതെന്നാണ് റിപ്പോർട്ട്. . പ്രധാന പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള സെൻസിറ്റീവ് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ ഡാറ്റ ചോർച്ചകളില്‍ ഒന്നാണിത്. സൈബർന്യൂസ് റിപ്പോർട്ട് പ്രകാരം 30 വ്യത്യസ്ത ഡാറ്റാബേസുകളിലായി വ്യാപിച്ചുകിടന്ന ഡാറ്റകളെ വിവിധ ഇൻഫോസ്റ്റീലർ മാൽവെയർ സ്‌ട്രെയിനുകൾ ഉപയോഗിച്ച് ചോർത്തുകയായിരുന്നു.
ഗൂഗിൾ, ആപ്പിൾ, ഗിറ്റ്ഹബ്, ടെലിഗ്രാം, ജനപ്രിയ വിപിഎൻ സേവനങ്ങൾ എന്നിവയുടെയെല്ലാം ക്രെഡൻഷ്യലുകൾ അപഹരിക്കപ്പെട്ട ഡാറ്റയിൽ ഉൾപ്പെടുന്നുണ്ട്. പുറത്തുവന്ന ഡാറ്റകൾ നിലവിൽ ചെറിയ കാലയളവിൽ മാത്രമേ പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളുവെങ്കിലും ആരാണ് ഡാറ്റ ചോർത്തിയതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ലോകമെമ്പാടുമുള്ള 5.5 ബില്ല്യൺ ആളുകൾക്കാണ് നിലവിൽ ഇന്റർനെറ്റ് ആക്‌സസ് ഉള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. പല ആളുകളുടെയും ഒന്നിലധികം അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നതായും ഡാറ്റ സെക്യുരിറ്റി വിദഗ്ധർ പറയുന്നുണ്ട്.
Content Highlights: Data including passwords from 16 billion accounts leaked Reports