

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ സത്യ നികേതനിലെ കെട്ടിടം തകര്‍ന്ന സംഭവം വിഷമിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് അധികൃതര്‍ സംഭവസ്ഥലത്ത് തന്നെയുണ്ട്. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ മൂന്ന് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും 11പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ എഐഐഎംഎസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രി കപില്‍ മിശ്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
അപകടം നടക്കുമ്പോള്‍ ഏകദേശം അമ്പതോളം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഭൂരിഭാഗം പേരും ഞായറാഴ്ച ആയതിനാല്‍ വീട്ടില്‍ പോയിരുന്നു. ഹോസ്റ്റല്‍ ഡേസ് എന്ന ആണ്‍കുട്ടികള്‍ക്കായുള്ള പിജിയാണ് തകര്‍ന്നതെന്ന് മറ്റൊരു ദൃക്‌സാക്ഷിയും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശിയായ ആനന്ദ് ബൻസലിനെതിരെ കേസെടുത്തിട്ടുണ്ട്. അപകടം അന്വേഷിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കർശന നടപടിയുണ്ടാകും. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു.
Content Highlights: Prime Minister Narendra Modi expressed condolences in the Delhi building collapse incident and described the incident as distressing