

ന്യൂഡല്‍ഹി: താന്‍ പാറ്റ എന്ന് വിളിച്ചത് രാജ്യത്തെ യുവാക്കളെ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താന്‍ പാറ്റകളെന്ന് വിളിച്ചതെന്നും രാജ്യത്തെ യുവാക്കളോട് തനിക്ക് വലിയ ബഹുമാനമാണെന്നും സൂര്യകാന്ത് വിശദീകരിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു സൂര്യകാന്തിന്റെ പ്രതികരണം. 'വ്യാജ നിയമബിരുദ ധാരികളുടെ വിഷയം നേരത്തെ തന്നെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ ബിരുദമുപയോഗിച്ച് പിന്‍വാതിലിലൂടെ ഈ തൊഴില്‍മേഖലയിലേക്ക് കടന്നുവന്ന അഭിഭാഷകരെക്കുറിച്ചായിരുന്നു ആ പരാമര്‍ശം. വ്യാജ നിയമബിരുദങ്ങളും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതുമായിരുന്നു വിഷയം. ആ സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞത്' സൂര്യകാന്ത് പറഞ്ഞു.
തന്നെ കാണാനായി നിരവധി യുവാക്കള്‍ വരാറുണ്ടെന്നും അവരില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് താന്‍ മുന്നോട്ടുപോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ വാതിലുകള്‍ എപ്പോഴും രാജ്യത്തെ ഓരോ പൗരനും വേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും ഭരണഘടനാ തത്വങ്ങളും രാജ്യത്തെ നിയമവും അനുവദിക്കുന്നതനുസരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും സൂര്യകാന്ത് പറഞ്ഞു. മെയ് പതിനഞ്ചിന് രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ഒടുവിലത് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് എത്തുകയുമായിരുന്നു. യുവാക്കള്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളോ ആര്‍ടിഐ പ്രവര്‍ത്തകരോ ആയി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അവര്‍ സമൂഹത്തിലെ പാറ്റകളെപ്പോലെയും പരാന്നഭോജികളെപ്പോലെയും ആണ് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.
എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിലൂടെ ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക് രൂപംകൊണ്ട കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യ്ക്ക് രാജ്യത്തെ യുവാക്കളില്‍ നിന്ന് വ്യാപക പിന്തുണയാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്കുളളില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് സിജെപിയ്ക്കുണ്ടായി. പിന്നാലെ സിജെപി സ്ഥാപകനായ അഭിജീത് ദിപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്തു. നീറ്റ് വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധമാരംഭിച്ചു. 'സംവിധാനം മറന്നുപോയ മനുഷ്യരുടെ പാര്‍ട്ടി' എന്ന ടാഗ് ലൈനോടെ ജെന്‍സികളുടെ ശബ്ദമായി സിജെപി മാറുകയായിരുന്നു. ഒടുവില്‍ പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാനും പ്രശ്‌നപരിഹാരത്തിനായി ഇടപെടാനും സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം.
Content Highlights: Chief Justice of India Surya Kant clarified that his controversial "cockroach" remark targeted fake degree holders entering the legal profession, not the nation's youth.