

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വീണ്ടും ഉപാധികള്‍ മുന്നോട്ട് വെച്ച് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സുതാര്യമായ ചര്‍ച്ച അനുവദിക്കണം എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സോനം വാങ്ചുക്ക് രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആ നിമിഷം നിരാഹാരം അവസാനിപ്പിക്കുമെന്നും സോനം വാങ്ങ് ചുക്ക് വ്യക്തമാക്കി.
ഉപാധികളില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികളോട് തല്‍ക്കാലം സമരം നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ താന്‍ അഭ്യര്‍ത്ഥിക്കുമെന്നും സോനം വാങ്ചുക്കിന്റെ കത്തിലൂടെ പറഞ്ഞു. എസ്‌ക് പോസ്റ്റിലൂടെ അദ്ദേഹം കത്ത് പങ്കുവെച്ചിരുന്നു. ആവശ്യങ്ങള്‍ ഉയര്‍ത്തിയ കത്ത് കേന്ദ്ര മന്ത്രിമരായ ജെ പി നദ്ദയ്ക്കും ജിതേന്ദ്രസിങ്ങിനും സോനം വാങ്ചുക്ക് അയച്ചിട്ടുണ്ട്.
സിജെപിയുടെ നേതൃത്വത്തിൽ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 25-ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി പറയുന്നത്. വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധത്തിൽ ഇന്‍ഡ്യ സഖ്യവും പൂർണ്ണ പിന്തുണ നൽകി രംഗത്തുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കൾ സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
അതേസമയം, ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ സമവായം കാണാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജെ പി നദ്ദ പരുക്കേറ്റവരെ കണ്ടത് അനുനയ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ജിതേന്ദ്ര സിംഗ് സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നും വിവരമുണ്ട്. പ്രതിഷേധങ്ങളില്‍ ബിജെപിക്ക് ആശങ്ക ഉണ്ടെന്നാണ് സൂചന. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ സമരം ആപ്രതീക്ഷിതമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും വിലയിരുത്തുന്നുണ്ട്.
Content Highlights: Sonam Wangchuk has written to Union Ministers, saying he will end his hunger strike if two key demands are accepted.