

യുഎഇ, സൗദി അറേബ്യ നേതാക്കളുടെ ചിത്രം വൈറല്‍. സൗദി പ്രതിരോധ വകുപ്പ് മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാനും യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യിദ് അല്‍ നഹ്യാനും തമ്മിലുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് ചിത്രം പങ്കുവെച്ചത്. നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഐക്യത്തിൻ്റെ സന്ദേശം പകരുന്നതാണ് ചിത്രമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.
'ഗള്‍ഫിലെ ഏറ്റവും വലിയ കഥ ഒരൊറ്റ ഫോട്ടോഗ്രാഫില്‍ പകര്‍ത്തിയിരിക്കുന്നു' എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം ഫോട്ടോ പങ്കുവച്ചത്. സൗദി ഉന്നത ഉദ്യോഗസ്ഥനും മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത വക്താവുമായ തുര്‍ക്കി അലാല്‍ഷിഖും നേരത്തെ ഈ ചിത്രം പങ്കുവെച്ചിരുന്നു. ഖാലിദ് ബിന്‍ സല്‍മാനും ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യിദ് അല്‍ നഹ്യാനും തോളോട് തോള്‍ ചേര്‍ന്ന് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചത്.
സൗദിയിലെയും യുഎഇയിലെയും നിരവധി ഉദ്യോഗസ്ഥരാണ് ഈ ചിത്രം നിലവില്‍ പങ്കുവെക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളതെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് പലരും പറയുന്നത്. ഇറാന്‍ ആക്രമണങ്ങളുടെയും ചെങ്കടല്‍ ഷിപ്പിങ്ങിന് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്കുമെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ആവശ്യപ്പെട്ടിരുന്നു. സൗദിക്കെതിരെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ യുഎഇ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. പിന്നാലെയാണ് നേതാക്കള്‍ ഒരുമിച്ചുള്ള ചിത്രം പുറത്ത് വരുന്നത്.
صورة تجمع سمو الأمير خالد بن سلمان مع أخيه سمو الشيخ منصور بن زايد قبل عدة أيام .
— TURKI ALALSHIKH (@Turki_alalshikh) July 21, 2026
السعودية و الإمارات قصة علاقات أخوية وشراكة راسخة 🇸🇦🇦🇪 pic.twitter.com/l9WrNI720W
എണ്ണ വിഹിതം മുതല്‍ ജിയോ പൊളിറ്റിക്‌സ് വരെ രണ്ട് ഗള്‍ഫ് രാജ്യങ്ങളുടെയും താല്‍പര്യം വ്യത്യസ്തമായിരുന്നു. യെമനിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. ഈ പശ്ചാത്തലങ്ങളിലാണ് ഇരു രാജ്യത്തെയും നേതാക്കള്‍ തമ്മിലുള്ള സന്ദര്‍ശനം ചര്‍ച്ചയാകുന്നത്.
Content Highlights: A photograph of Saudi Defence Minister Prince Khalid bin Salman and UAE Vice President Sheikh Mansour bin Zayed Al Nahyan has gained widespread attention on social media