

ന്യൂഡല്‍ഹി: യഥാർത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന അവകാശവാദവുമായി ഋതബ്രദ ബാനര്‍ജിയുടെ നേതൃത്വത്തില്‍ വിമതര്‍ തിരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഔദ്യോഗിക ചിഹ്നവും പാര്‍ട്ടിയുടെ ആസ്തിയും തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന വാദമുന്നയിച്ചാണ് വിമത എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കണ്ടത്.
ഭൂരിഭാഗം എംഎല്‍എമാരും തങ്ങളോടൊപ്പമാണെന്ന് വിമതപക്ഷം നേരത്തെ തെളിയിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഋതബ്രദ ബാനര്‍ജിക്ക് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ വിമത എംഎല്‍എമാരുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കാനാണ് സാധ്യത. പാര്‍ട്ടി ചിഹ്നവും പേരും ആസ്തിയും വിമതര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തങ്ങളെ കേള്‍ക്കാന്‍ തയ്യാറായ തിരഞ്ഞെടുപ്പ് കമ്മീഷണറോട് നന്ദിയും കൂടിക്കാഴ്ചക്ക് ശേഷം ഋതബ്രദ ബാനര്‍ജി രേഖപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ മമത ബാനര്‍ജിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമത പക്ഷം നീക്കിയിരുന്നു. ഹൗറ മണ്ഡലത്തില്‍ നിന്നുള്ള അരൂപ് റോയിയെ പാര്‍ട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മമതക്ക് പാര്‍ട്ടി ഉപദേശകയായി തുടരാമെന്നായിരുന്നു വിമത പക്ഷത്തിന്റെ നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. എംഎല്‍എമാരും എംപിമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ബംഗാള്‍ നിയമസഭയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. 59 ടിഎംസി എംഎല്‍എമാരുടെ പിന്തുണക്കത്ത് ഹാജരാക്കിയ ഋതബ്രത ബാനര്‍ജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി നിയോഗിക്കുകയായിരുന്നു. ഇതിനെതിരെ മമത ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്പീക്കറുടെ തീരുമാനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു.
Content Highlights: Rebel leaders led by Ritabrata Banerjee have approached the Election Commission, asserting that they represent the genuine Trinamool Congress. The delegation sought recognition of their claim over the party's official symbol and assets, potentially setting the stage for a significant political and legal dispute within the party.