അന്ന് സംസാരത്തിനിടെ സിയ കേതനെ താഴേക്ക് തള്ളി; പക്ഷേ പാളി, കുറ്റിച്ചെടിയിൽ പിടുത്തം കിട്ടിയതിനാൽ രക്ഷപ്പെട്ടു

ജൂണ്‍ പതിനാലിന് ഇവര്‍ ലോഹഗഡ് ഫോര്‍ട്ടിലെത്തിയിരുന്നു

അന്ന് സംസാരത്തിനിടെ സിയ കേതനെ താഴേക്ക് തള്ളി; പക്ഷേ പാളി, കുറ്റിച്ചെടിയിൽ പിടുത്തം കിട്ടിയതിനാൽ രക്ഷപ്പെട്ടു
dot image

പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുന്‍പും പ്രതികള്‍ കേതനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജൂണ്‍ പതിനാലിന് ഇവര്‍ ലോഹഗഡ് ഫോര്‍ട്ടിലെത്തിയിരുന്നു. അന്ന് സിയ സംസാരത്തിനിടെ കേതനെ താഴേക്ക് തള്ളി. എന്നാല്‍ കുറ്റിച്ചെടിയില്‍ പിടുത്തം കിട്ടിയതിനാല്‍ കേതന് അപകടമുണ്ടായില്ല. സംശയം തോന്നാതിരിക്കാന്‍ പാമ്പ് എന്ന് വിളിച്ചലറുകയും ചെയ്തു.

ആദ്യ ശ്രമം പാളിയതിനെത്തുടര്‍ന്നാണ് വീണ്ടും ലോഹഗഡ് ഫോര്‍ട്ടിലെത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേതന്‍ അഗര്‍വാളിന്റെ പിതാവ് വിശാല്‍ അഗര്‍വാളാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

പ്രീവെഡ്ഡിങ് പാര്‍ട്ടിക്കായി ബാലിയിലേക്ക് പോയ യാത്ര മുടങ്ങിയതിനെ കുറിച്ചും വിശാല്‍ പ്രതികരിച്ചു. നാല് പേരാണ് യാത്രയ്ക്ക് തയ്യാ റെടുത്തത്. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കേതന്റെ പാസ്പോര്‍ട്ട് മാത്രം കാണാതായി. കുറേ തിരഞ്ഞിട്ടും കാണാതായതോടെ അവര്‍ തിരിച്ചുവന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ലോഹഗഡ് ഫോര്‍ട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്നും വിശാല്‍ അഗര്‍വാള്‍ പറഞ്ഞു.

ജൂണ്‍ പതിനെട്ടിനാണ് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ ലോഹഗഡ് ഫോര്‍ട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേതന്റെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപ്പെടുത്തിയതാകട്ടെ പ്രതിശ്രുത വധുവും.

വിവാഹ നിശ്ചയത്തിനായി സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളും ഉള്‍പ്പെടുന്ന ആഡംബര ഒരുക്കങ്ങള്‍ക്കിടയിലാണ് വരന്‍ മരിക്കുന്നത്. പ്രതിശ്രുത വധു സിയ ഗോയല്‍ തന്നെയായിരുന്നു കേതന്‍ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. കേതന്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നായിരുന്നു സിയ പറഞ്ഞത്.

വിവരം പുറംലോകമറിഞ്ഞതോടെ വൈകാരികമായൊരു കുറിപ്പും സിയ പങ്കുവെച്ചിരുന്നു. ആഴ്ചകള്‍ക്കപ്പുറം തന്റെ ഭര്‍ത്താവാകേണ്ടിയിരുന്ന ആളെ നഷ്ടപ്പെട്ടന്നാണ് കുറിപ്പില്‍ പറഞ്ഞത്. 'എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിയുന്നത്. നമ്മള്‍ വിവാഹിതരാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീ പോയത്. എന്നോട് നീ എന്തിനിത് ചെയ്തുവെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. നിന്നെ ഞാന്‍ ഇത്രയുമധികം സ്നേഹിച്ചിട്ടും എന്തിനാണ് നീയെന്നെ വിട്ടുപോയത്. റെസ്റ്റ് ഇന്‍ പീസ്' എന്നാണ് സിയ പങ്കുവെച്ച പോസ്റ്റ്.

പ്രമുഖ ബില്‍ഡര്‍ വിശാല്‍ അഗര്‍വാളിന്റെ മകനാണ് കേതന്‍. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബര്‍ 25ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികള്‍ക്കായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് അരുംകൊല നടന്നത്. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വറിലേക്ക് യാത്ര പോകാനും കേതന്‍ പദ്ധതിയിട്ടിരുന്നു.

Content Highlights: Kethan death case updates

dot image
To advertise here,contact us
dot image