

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ പുനർ മൂല്യനിർണയത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകി വിദ്യാർത്ഥികൾ. വെബ്സൈറ്റിലെ പ്രശ്നങ്ങൾ കാരണം പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. അപേക്ഷ നൽകാനായി ഉയർന്ന ഫീസ് നൽക്കേണ്ട സാഹചര്യമുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
പരീക്ഷാ പേപ്പറിന്റെ പകർപ്പ് എടുക്കുന്നതിനും ഉയർന്ന ഫീസ് ഇടാക്കുന്നുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.100 രൂപയാണ് സിബിഎസ്ഇ നിശ്ചയിച്ചത്. എന്നാൽ വൻ തുക ഈടാക്കുന്നതായാണ് വിദ്യാർത്ഥികൾ പറയുന്നത്. 69,000 രൂപ മുതൽ 8,000 രൂപ വരെ അടച്ചതിന്റെ സ്ക്രീൻഷോട്ട് വിദ്യാർത്ഥികൾ പങ്കുവെച്ചു. അക്കൗണ്ടിൽ നിന്ന് പണം പോയിട്ടും പോർട്ടലിൽ ക്രഡിറ്റായില്ലെന്ന് പറയുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത ഉത്തരക്കടലാസിന്റെ പകർപ്പുകൾ അവ്യക്തമെന്നും പരാതിയുണ്ട്.
ഈ മാസം 21നാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പുറത്തുവരുന്നത്. ഇത്തവണ സിബിഎസ്ഇ അവലംബിച്ചത് ഓൺ സ്ക്രീൻ മൂല്യനിർണയമാണ്. ഉത്തര പേപ്പറുകൾ സ്കാൻ ചെയ്ത് മാർക്കുകൾ നേരിട്ട് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതാണ് രീതി. എന്നാൽ പരിഷ്കരിച്ച രീതി തിരിച്ചടിയായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പരാതികളും വിമർശനങ്ങളുമാണ് ഉയർന്നുവന്നത്. പ്രതീക്ഷിച്ച മാർക്കുകൾ ലഭ്യമായില്ലെന്നും സൈറ്റുകളിൽ അവ്യക്തത തുടരുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
Content Highlights:Allegations of major irregularities have emerged in the CBSE Plus Two examination revaluation process.