

ആലപ്പുഴ: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിയണമെന്ന് മുന്‍ മന്ത്രി തോമസ് ഐസകിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാർ മുകുന്ദൻ.
സഖാവ് പിണറായി വിജയന്‍ വിശ്രമിക്കണമെന്നാണ് ഗോപകുമാര്‍ മുകുന്ദന്‍ ആവശ്യപ്പെടുന്നത്. 'വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ' എന്ന് ഗോപകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയൻ സർക്കാരിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു ഗോപകുമാർ മുകുന്ദൻ. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലെ അഭിഭാഷക ബ്രാഞ്ച് അംഗവുമാണ് അദ്ദേഹം.
'ഇന്ന് സഖാവ് പിണറായി വിജയന്‍ ഏതോ ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ വരുന്ന വിഷ്വല്‍സ് കണ്ടു. ഇടുങ്ങിയ പോഡിയത്തിന്റെ പ്രയാസം പറയുകയാണ് പിണറായി. അടി പിന്നോട്ട് വച്ചാല്‍ വീഴും. ഈ സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയന്‍ വിശ്രമിക്കുകയല്ലേ വേണ്ടത്. നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ. വിശ്രമിക്കൂ പ്രിയ സഖാവേ'- ഗോപകുമാര്‍ മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നല്‍കുമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ അടക്കം വിമർശനമുയർന്നിരുന്നു. പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നല്‍കുമെന്നും നേതൃത്വം തിരുത്തണമെന്നും ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനപ്പെട്ട നേതാക്കള്‍ ആവശ്യം കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുകയാണെന്നും എല്ലാവരും ആഢംബരത്തില്‍ അഭിരമിക്കുന്നവരാണെന്നും വിമര്‍ശനമുണ്ടായി. പാര്‍ട്ടിയുടെ രീതിയും ശൈലിയും നഷ്ടമായി. നേതാവ് എന്ന് പൊതുജനത്തെ കാണിക്കാന്‍ ഒരാളില്ല. എല്ലാവര്‍ക്കും അവരവരുടെ കാര്യം മാത്രമാണുള്ളത്. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ല. ജനങ്ങളുമായി അടുപ്പമില്ലാത്തവരെ അവരും അടുപ്പിക്കില്ല. തെരഞ്ഞെടുപ്പ് പരാജയം നല്ല ഉദാഹരണമാണ്' എന്നാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. വീണ്ടെടുപ്പ് പ്രയാസമാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: 'Rest, dear comrade'; Former Additional Secretary Gopakumar Mukundan against Pinarayi Vijayan