

ഡൽഹി: രാജ്യത്ത് മന്ത്രിസഭാ പുനഃസംഘടന ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. മൂന്നാം മോദിസർക്കാർ അധിക്കാരത്തിലേറി കഴിഞ്ഞുള്ള ആദ്യത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് നടക്കാൻ പോകുന്നത്. നരേന്ദ്ര മോദി സർക്കാരിൻ്റെ സമ്പൂർണ്ണ മന്ത്രിസഭ യോഗം ഈ മാസം 21 ന് നടക്കും. മന്ത്രിസഭ യോഗം അടുത്തതോടെയാണ് മന്ത്രിസഭ പുനഃസംഘടന ചർച്ചകൾ സജ്ജീവമാകാൻ തുടങ്ങിയത്.
മന്ത്രിസഭാ യോഗത്തിൽ നിലവിൽ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതിയും വകുപ്പുകളുടെ പ്രവർത്തനവും വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടികണക്കിലെടുത്ത് മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരാനും സാധ്യതയുണ്ട്. മന്ത്രിസഭാ പുനഃസംഘടന വരുന്നതോടെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് മന്ത്രിസ്ഥാനം നഷ്‌ടമായേക്കും. ജോർജ് കുര്യൻ്റെ രാജ്യസഭ കാലാവധി ജൂണിൽ അവസാനിക്കും.
പശ്ചിമ ബംഗാളിലും അസമിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭാരതീയ ജനതാ പാർട്ടിയുടെ മികച്ച പ്രകടനത്തിനും പുതുച്ചേരിയിൽ ദേശീയ ജനാധിപത്യ സഖ്യം സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിനും തൊട്ടുപിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടനയെ കുറിച്ചുള്ള ആലോചനകൾ ശക്തിപ്രാപിച്ചത്.
2024 ജൂൺ 10 ന് സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറിയ മൂന്നാം മോദി സർക്കാർ രണ്ടാം വർഷത്തിലോട്ട് കടക്കുന്നതോടെയാണ് മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Content Highlights: Cabinet reshuffle talks have reportedly begun in the country