

ലഖ്‌നൗ: മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ഓടിക്കൂടിയവർക്ക് നേരെ കാർ പാഞ്ഞുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയാണ് സംഭവം. 12.10ഓടെയാണ് ആദ്യ അപകടം നടക്കുന്നത്. അക്ബർപൂർ - ജലാൽപൂർ റോഡിൽ ജില്ലാ ആസ്ഥാനത്ത് നിന്നും 17കിലോമീറ്റർ അകലെയായിരുന്നു മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചത്. ഈ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
വൻ ശബ്ദത്തോടെയുള്ള അപകടത്തിന് പിന്നാലെ ആളുകൾ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടാമത്തെ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗതയിലായിരുന്ന കാർ രക്ഷാപ്രവർത്തകർക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാർ ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറ് പേർ അപ്പോഴേക്കും മരിച്ചിരുന്നു.
മോട്ടോർസൈക്കിൾ അപകടത്തിൽപ്പെട്ട സഹോദരന്മാരായ 25കാരൻ ആദിത്യ കുമാർ, 22വയസുള്ള ദിവ്യാൻഷു എന്നിവർക്ക് മേലെ കാർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ താൻഡ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയിലിക്കെ മരിച്ചു. മരിച്ച മറ്റുള്ളവരെല്ലാം അംബേദ്കർ നഗർ സ്വദേശികളാണ്. മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടവർക്ക് ഒഴികെ അപകടത്തിൽപ്പെട്ട ബാക്കിയെല്ലാവരും ആദ്യ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ എത്തിയവരാണെന്ന് പൊലീസും വ്യക്തമാക്കി. കയ്ഫി(32), ഉത്തം കുമാർ(24), ലാൽചന്ദ് (24), രാജു ഗുപ്ത(32), സഹിൽ (28), ഇന്ദ്രേഷ് (30) എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഇതിൽ കയ്ഫിയുടെയും വിവാഹത്തിന് പോയി മടങ്ങിയ സഹോദരങ്ങളും സഞ്ചരിച്ച മോട്ടോർസൈക്കിളുകളാണ് ആദ്യം അപകടത്തിൽപ്പെട്ടത്.
Content Highlights: Eight people, including siblings, died after a car rammed into individuals who were assisting victims of an accident