

ന്യൂഡൽഹി: ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്ന് പ്രവചനവുമായി ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകൾ. മാട്രിസ് എക്സിറ്റ് പോൾ സർവേയിൽ ബിജെപി 146മുതൽ 161 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തൃണമൂൽ കോൺഗ്രസിന് 125 മുതൽ 140 വരെ സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്. മറ്റുള്ളവർ 6 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും മാട്രിസ് പ്രവചിക്കുന്നു. പി മാർക്യൂ എക്സിറ്റ് പോൾ സർവേയും ബിജെപി ബംഗാളിൽ അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ബിജെപി 150 മുതൽ 17 5വരെ സീറ്റുകളും തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളും നേടുമെന്നാണ് പി മാർക്യൂവിൻ്റെ പ്രവചനം.
ബംഗാളിൽ അധികാരമാറ്റം പ്രവചിക്കുന്നതാണ് പോൾ ഡയറിയുടെ പ്രവചനവും. ബിജെപി 142 മുതൽ 171 സീറ്റുകൾ വരെ നേടുമെന്നാണ് പോൾ ഡയറിയുടെ പ്രവചനം. തൃണമൂൽ കോൺഗ്രസ് 99 മുതൽ 127 വരെ സീറ്റുകളും കോൺഗ്രസ് 3 മുതൽ 5 വരെ സീറ്റുകളും ഇടത് കക്ഷികൾ 2 മുതൽ 3 വരെ സീറ്റുകളിലും മറ്റുള്ളവർ 0 മുതൽ ഒന്ന് വരെ സീറ്റുകളും നേടുമെന്നാണ് പോൾ ഡയറിയുടെ പ്രവചനം.
തൃണമൂൽ കോൺഗ്രസിന് ആശ്വാസമാകുന്നുണ്ട് ജൻമത്ത് പോൾസ് പുറത്ത് വിട്ടിരിക്കുന്ന എക്സിറ്റി പോൾ ഫലങ്ങൾ. തൃണമൂൽ കോൺഗ്രസിന് വലിയ മുന്നേറ്റമാണ് ജൻമത്ത് പോൾ പ്രവചിക്കുന്നത്. തൃണമൂൽ കോൺഗ്രസ് 195 മുതൽ 205 വരെ സീറ്റുകൾ നേടുമെന്നാണ് ജൻമത്ത് പോൾസിൻ്റെ പ്രവചനം. ബിജെപി 80 മുതൽ 90 വരെ സീറ്റുകളും കോൺഗ്രസ് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകളും, ഇടത് കക്ഷികൾ 0 മുതൽ 1 സീറ്റ് വരെയും മറ്റുള്ളവർ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകളും നേടുമെന്നാണ് ജൻമത്ത് പോളിൻ്റെ പ്രവചനം. പീപ്പിൾസ് പൾസും തൃണമൂൽ കോൺഗ്രസിന് ഭരണ തുടർച്ച പ്രവചിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് 178 മുതൽ 189 വരെ സീറ്റുകളും ബിജെപി 95 മുതൽ 110 വരെ സീറ്റുകളും കോൺഗ്രസ് 1 മുതൽ മൂന്ന് വരെ സീറ്റുകളും നേടുമെന്നാണ് പീപ്പിൾസ് പൾസിൻ്റെ പ്രവചനം.
തൃണമൂൽ കോൺഗ്രസും ബിജെപിയും ഇടത് പാർട്ടികളും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്കോണ മത്സരത്തിനാണ് ബംഗാൾ ഇത്തവണ സാക്ഷ്യം വഹിച്ചത്. നാലാമതും ഭരണ തുടർച്ച ലക്ഷ്യം വെച്ചാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ ഇത്തവണ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ജനവിധി തേടുന്നത്. ബംഗാളിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പഴയ പ്രതാപം തിരിച്ചു പിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളിൽ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 152 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായിരുന്നു ഏപ്രിൽ 23ലെ ആദ്യഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ 1478 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ആദ്യഘട്ടത്തിൽ 91.91 ശതമാനം പേരാണ് ബംഗാളിൽ വോട്ട് രേഖപ്പെടുത്തിയത്. 142 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായിരുന്നു ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പ്. 1448 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ബംഗാളിൽ ജനവിധി തേടിയത്.
Content Highlights: West Bengal Assembly Elections 2026 exit polls show a divided picture. Several agencies predict BJP will win and form the next government in Bengal, while two others forecast another term for Mamata Banerjee-led Trinamool Congress (TMC). Latest trends, seat projections, and poll of polls for TMC vs BJP battle. Results expected on May 4