

ഹൈദരാബാദ്: ജയിൽ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ജയിൽ ടൂറിസം പദ്ധതിയുമായി തെലങ്കാന ജയില്‍ വകുപ്പ്. ഹൈദരാബാദിലെ ജയിലിൽ ഒരു ദിവസം തടവുകാരനായി കഴിയാം എന്ന വ്യത്യസ്ത ആശയമാണ് പദ്ധതിയിലുള്ളത്. 'ജയിൽ മ്യൂസിയം' എന്നാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ചഞ്ചൽഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനൽ അഡ്മിനിസ്ട്രേഷനിൽ (എസ്ഐസിഎ) ഏപ്രിൽ 28 മുതൽ 'ജയിൽ മ്യൂസിയം' ടൂറിസം ആരംഭിക്കുകയാണ്. 'ഫീൽ ദ ജയിൽ' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. തടവറയിലെ ജീവിതം നേരിട്ടറിയാൻ ടൂറിസ്റ്റുകൾക്ക് അവസരമൊരുക്കുകയാണ്.
ഇതൊരു പുതിയ ആശയമല്ല. 2016ൽ തെലങ്കാന സംഗറെഡ്ഡിയിലെ ഹെറിറ്റേജ് ജയിൽ മ്യൂസിയത്തിലാണ് ഈ പദ്ധതി ആദ്യമായി പരീക്ഷിച്ചത്. 1796ൽ നിസാം ഭരണകാലത്ത് നിർമിച്ച പഴയ ജയിൽ പിന്നീട് മ്യൂസിയമായി മാറ്റിയപ്പോൾ, തടവറയിലെ ജീവിതം നേരിട്ടറിയാൻ ടൂറിസ്റ്റുകൾക്കും വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും അവസരമൊരുക്കി. 500 രൂപ നൽകിയാൽ 24 മണിക്കൂർ ജയിലിനുള്ളിൽ തടവുകാരനെപ്പോലെ കഴിയാനായിരുന്നു സൗകര്യം. ഈ പദ്ധതിയുടെ വലിയ വിജയത്തിന് ശേഷമാണ് ഇപ്പോൾ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലും ഇത് ആരംഭിക്കുന്നത്.
ചഞ്ചൽഗുഡയിലെ അതിസുരക്ഷയുള്ള ജയിൽ കാമ്പസിനുള്ളിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. തെലങ്കാനയിലെ ജയിൽ ചരിത്രവും പരിഷ്‌കാരങ്ങളും ഇവിടെ കാണാം. പഴയ കാലത്തെ ശിക്ഷാരീതികൾ, തടവുകാർ ഉപയോഗിച്ചിരുന്ന ചങ്ങലകൾ, നെയ്ത്ത് യന്ത്രങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ തടവുകാരുടെ ദൈനംദിന ജീവിതം, കോടതി നടപടികൾ, കുടുംബാംഗങ്ങൾ സന്ദർശിക്കുന്നത് തുടങ്ങിയവ ഓഡിയോ-വിഷ്വൽ സംവിധാനത്തിലൂടെ മനസ്സിലാക്കാം. ജയിലിലെ കൃഷി, കൈത്തറി, മറ്റ് തൊഴിൽ പരിശീലനങ്ങൾ എന്നിവയും നേരിൽ കാണാം.
വിനോദത്തേക്കാൾ ഉപരിയായ തിരിച്ചറിവാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വാതന്ത്യ്രത്തിന്റെ വില മനസ്സിലാക്കാനും, കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ ബോധ്യപ്പെടുത്താനും, ജയിലിലെ ജീവിതം എത്രത്തോളം കഠിനമാണെന്ന് നേരിട്ടറിയാനും സന്ദർശകർക്ക് ഇവിടെ സാധിക്കും. പ്രത്യേകിച്ച് യുവാക്കൾക്ക് തെറ്റായ വഴിയിൽനിന്ന് പിന്മാറാനുള്ള ഓർമപ്പെടുത്തലായിരിക്കും ഈ അനുഭവം. തടവുകാരുടെ ഭക്ഷണം, അവരുടെ ദിനചര്യകൾ, അച്ചടക്കം, താമസ സൗകര്യം എന്നിവയെല്ലാം കൃത്രിമത്വവുമില്ലാതെ ഇവിടെ അനുഭവിക്കാം.
Content Highlights:Hyderabad launches prison tourism project based on prison life