

ശിവ്പുരി: കനത്ത വേനൽച്ചൂടിൽ കാറിൽ പോലും എസി ഉപയോഗിക്കാറില്ലെന്നും ഉഷ്ണതരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി ഒരു സവാള കയ്യിൽ കരുതുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റേത് ചമ്പൽ ചർമ്മമാണ്(ചമ്പൽ പ്രദേശത്തുള്ളവരുടെ ചർമം). അതാണ് കാറിലോ താൻ ഇരിക്കുന്ന ഇടങ്ങളിലോ എസി ഉപയോഗിക്കാത്തത്. മെയ് - ജൂൺ മാസങ്ങളിലെ 51ഡിഗ്രി ചൂടിലും എസി ഉപയോഗിക്കാത്തതിനെ കുറിച്ച് പലരും തന്നോട് ചോദിക്കാറുണ്ട്. അപ്പോൾ ഇത് ചമ്പൽ ചർമമാണെന്ന് താൻ പറയും. എന്നാൽ മറ്റൊന്ന് കൂടിയുണ്ട്. കാഴ്ചയിൽ തനിക്ക് പ്രായം കുറവാണെന്ന് തോന്നുമെങ്കിലും മനസിൽ കുറച്ച് പഴമയുണ്ട്. അതുകൊണ്ട് പറയുകയാണ്, നിങ്ങൾ കീശയിൽ എപ്പോഴും ഒരു സവാള കരുതണമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി(ആധുനിക ഉപകരണങ്ങൾ) നടക്കുമ്പോൾ വാർത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്. ഇതൊക്കെ പഴയരീതികളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ ഇത്തരം പരമ്പരാഗത അറിവുകളെ തമസ്‌കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം താപതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് മിക്കയിടങ്ങളിലും ഉയർന്ന താപനില 40 മുതൽ 46ഡിഗ്രി സെൽഷ്യസ് വരെയാണ്.
Content Highlights: Jyotiraditya Scindia said he does not use air conditioning and claimed that keeping an onion in the pocket can help deal with heatwave conditions