

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍. ആവശ്യം ഉന്നയിച്ച് ഇരു സഭകളിലെയും എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വനിതാ സംവരണ ഭേദഗതി ബില്ല് നടപ്പാക്കാനുള്ള സമയം വന്നെത്തിയെന്ന് മോദി എംപിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
'2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കണം. നമ്മുടെ രാജ്യത്തെ സ്ത്രീകളോടുള്ള ഒരു പ്രധാന ഉത്തരവാദിത്തത്തിന്റെ പൂര്‍ത്തീകരണമായിരിക്കും നിങ്ങളുടെ പിന്തുണ', മോദി അയച്ച കത്തില്‍ പറയുന്നു. പാര്‍ട്ടിയെയോ വ്യക്തിയെയോ നോക്കാതെ പാര്‍ലമെന്റില്‍ വനിതാ സംവരണം പാസാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളോടും വരാനിരിക്കുന്ന തലമുറകളോടും ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിത്യം വര്‍ധിപ്പിക്കണമെന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു. വനിതാ സംവരണ ബില്ലിന്മേലുള്ള ഏകകണ്ഠമായ പിന്തുണ തങ്ങളുടെ ഐക്യം പ്രകടമാക്കാനുള്ള നല്ല നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യുകയാണ് ബില്ലിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. ഓരോ സംസ്ഥാനത്തും നിലവിലുള്ള പാര്‍ലമെന്റ് സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുവാനാണ് കേന്ദ്ര നീക്കം. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ലോക്‌സഭയില്‍ ഇനി 816 സീറ്റുകള്‍ ഉണ്ടാകും. 273 സീറ്റുകള്‍ വനിതാ എംപിമാര്‍ക്ക് സംവരണം ചെയ്തും. കേരളത്തില്‍ 30 ലോക്സഭാ സീറ്റുകളുണ്ടാകും. നിയമസഭാ സീറ്റുകള്‍ 210 ആകും.
ബില്‍ ഭേദഗതി ചെയ്താല്‍ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വര്‍ധിക്കും. ബില്ലില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ഭരണപക്ഷത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്.
Content Highlights: Women reservation amendment bill PM Narendra Modi letter to opposition parties for supporting bill