

ഗുവാഹത്തി: കഴിഞ്ഞ ദിവസം രാത്രിയോടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ സുഖോയ് യുദ്ധവിമാനം തകർന്നതായി സ്ഥിരീകരിച്ച് വ്യോമസേന. അസമിലെ ജോർഹട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി അങ്ലോങ്ങ് പ്രദേശത്താണ് യുദ്ധവിമാനം തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടം എന്നാണ് വ്യോമസേനയുടെ വിശദീകരണം. തിരച്ചിൽ തുടരുന്നതായും വ്യോമസേന അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 7.40 ഓടെയാണ് അവസാനമായി ബന്ധപ്പെടാനായത്. ജോർഹട്ടിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ റഡാറിൽ നിന്നുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് തേജസ് യുദ്ധവിമാനം അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്.സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയായിരുന്നു അപകടം ഉണ്ടായത്.
കഴിഞ്ഞ വർഷം നവംബറിൽ വ്യോമസേനയുടെ ഒരു മിഗ് 29 യുദ്ധവിമാനവും തകർന്നുവീണിരുന്നു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് യാത്ര തുടർന്ന വിമാനം ആഗ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. കരഗോൽ എന്ന ഗ്രാമത്തിലെ പാടത്താണ് വിമാനം തകർന്നുവീണത്. പൈലറ്റുമാർ സുരക്ഷിതരായിരുന്നു.
Content Highlights: The Indian Air Force has confirmed that the Sukhoi fighter jet which went missing from radar late at night has crashed. The aircraft went down in the Karbi Anglong region, about 60 kilometers away from Jorhat in Assam