

പട്ന: സ്‌കൂളുകൾ, മതസ്ഥാപനങ്ങൾ എന്നിവയ്ക്കരികിൽ മത്സ്യവും മറ്റ് മാംസങ്ങളും വിൽക്കാൻ അനുവദിക്കില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ. കുട്ടികൾക്കിടയിലെ അക്രമ വാസന തടയാനെന്ന വിചിത്ര ന്യായീകരണമാണ് ഈ നീക്കത്തിന് കാരണമായി വിജയ് സിൻഹ പറഞ്ഞത്.
മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വിജയ് സിൻഹ ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ പുതിയ ഒരു നീക്കമാണ് ഇതെന്നും ബിഹാറിന്റെ മുഖം മാറുകയാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വിജയ് സിൻഹ നിരോധന തീരുമാനം വ്യക്തമാക്കിയത്. കുട്ടികളിലെ അക്രമ വാസനകൾ തടയാൻ തിരക്കേറിയ പൊതുസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവയ്ക്കരികിൽ മാംസവ്യാപാരം അനുവദിക്കില്ല എന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞത്.
ജനങ്ങൾ നിയമം അനുസരിക്കണമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. തങ്ങൾക്ക് ഭക്ഷണങ്ങളോട് യാതൊരു വിരോധവുമില്ലെന്നും, എന്നാൽ സാമൂഹിക അന്തരീക്ഷം സുഖമമായി പോകുന്നുവെന്ന് ഉറപ്പുവരുത്താനും പരിസ്ഥിതി മലിനീകരണം ഇല്ല എന്നുറപ്പ് വരുത്താനും ഈ നീക്കം അനിവാര്യമാണെന്നും വിജയ് സിൻഹ പറഞ്ഞു.
അർബൻ ഡെവലപ്മെന്റ് അതോറിറ്റി പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ വിവിധ പദ്ധതികൾ പ്രകാരം ജനജീവിതം എളുപ്പമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും വിജയ് സിൻഹ വിശദീകരിച്ചു.
Content Highlights: Bihar Deputy Chief Minister Vijay Sinha announced that the sale of fish and other meat items will not be permitted near schools and religious institutions. He justified the move by claiming it aims to curb violent tendencies among children, a reasoning that has triggered political debate and public discussion.