അച്ഛനമ്മമാർ അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല; ഗുജറാത്തിൽ നിയമഭേദഗതിക്ക് നിർദേശം

ലവ് ജിഹാദ് തടയാനാണ് നീക്കമെന്നാണ് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞത്

അച്ഛനമ്മമാർ അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല; ഗുജറാത്തിൽ നിയമഭേദഗതിക്ക് നിർദേശം
dot image

അഹമ്മദാബാദ്: വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയ വിവഹാങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദ​ഗതിക്ക് ഒരുങ്ങി ​ഗുജറാത്ത് സർക്കാർ. പ്രണയത്തിന് എതിരല്ലെന്നും നിഷ്കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു.

മുസ്‍ലിം കുടുംബംങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുപോലും അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതനസംസ്‌കാരത്തെ അട്ടിമറിക്കാതിരിക്കാനും ലവ് ജിഹാദ് തടയാനുമാണ് ഭേദഗതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പട്ടേൽ, ഠാക്കൂർ സമുദായസംഘടനകൾ രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു വെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റൻ്റ് രജിസ്ട്രാർ പത്ത് ദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നാണ് പ്രധാന ഭേദ​ഗതി. അപേക്ഷകളിൽ വധൂവരൻമാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെയും പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്ന് വ്യക്തമാക്കണം.അപേക്ഷ താലൂക്ക് രജിസ്ട്രാറാണ് പിന്നീട് പരി​ഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‌ലോഡ് ചെയ്യും. ഭേ​ദ​ഗതിസംബന്ധിച്ച് പൊതുജനങ്ങിൽനിന്ന് നിർദേശം സ്വീകരിക്കും. ഇവ ഒരു സമിതി പരിശോധിച്ചശേഷമാകും അന്തിമ നിയമം തയ്യാറാക്കുക.

Content Highlights: The Gujarat government is preparing to amend the law to restrict love marriages, including requiring the bride and groom to inform their parents before registering the marriage.

dot image
To advertise here,contact us
dot image