

ന്യൂഡൽഹി: ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിപ്പ് നടത്തിയെന്ന സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ നടക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് ദഹിക്കാൻ പറ്റാത്ത ഭരണമാണ് ഇവിടെ നടക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കമ്മ്യൂണിസമല്ല പ്രശ്‌നമെന്നും എങ്ങനെയെങ്കിലും ഭരണത്തിൽ കടിച്ചുതൂങ്ങി നിൽക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഭരണത്തിൽ തുടരാൻ മോദി സ്തുതി ചെയ്യണമെങ്കിൽ അതിനും എല്ലാ തരം അഡ്ജസ്റ്റ്‌മെന്റിനും അവർ തയ്യാറാണെന്നും കെ സി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. 'വലിയ പ്രതീക്ഷയായിരുന്നു കേരളത്തിന് പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച്. പ്രഖ്യാപിച്ച സ്റ്റേഷനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യാനാണ് പ്രധാനമന്ത്രി വന്നത്. കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുളള പരാമർശമാണ് പ്രധാനമന്ത്രി നടത്തിയത്. കേരള ജനത അത് തളളിക്കളയും. ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണം എന്ന് നിർത്തുമെന്ന് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പറയണമായിരുന്നു': കെ സി വേണുഗോപാൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദേശം ലഭിച്ചെന്നും എംപിമാർ മത്സരിക്കണോ എന്ന വിഷയം ഇന്ന് ചർച്ചയ്ക്ക് വന്നിട്ടില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസിന് വല്യേട്ടൻ മനോഭാവമില്ലെന്നും ന്യായമായത് ഘടകക്ഷികൾക്ക് കൊടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നേതാക്കൾ തമ്മിൽ കൂടുതൽ ആശയവിനിമയം ഉണ്ടാകണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടുവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: CPIM ready to praise narendra modi to cling in power says kc venugopal