

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീപ്പയിലൊളിപ്പിച്ച മുസ്‌കാൻ എന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി. മീററ്റിലെ ജയിലിലായിരുന്ന മുസ്‌കാനെ പ്രസവത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. 2.4 കിലോഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. മുസ്‌കാൻ പ്രസവിച്ച വിവരം കുടുംബത്തെ അറിയിച്ചുവെങ്കിലും അവരെ കാണാൻ ആരും എത്തിയില്ല.
മൂത്ത മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്നും നാട്ടിലെത്തിയപ്പോഴാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം ഭർത്താവ് സൗരഭിനെ മുസ്‌കാനും കാമുകനും ചേർന്ന് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. പിന്നാലെ തലയും കൈകളും വെട്ടിമാറ്റി, മറ്റ് ശരീരഭാഗങ്ങൾ ഉൾപ്പെടെ നീല നിറത്തിലുള്ള വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് മുസ്‌കാനും കാമുകൻ സഹിൽ ശുക്ലയും ചേർന്ന് ഇന്ദിരാനഗറിലെ വീട്ടിൽ വച്ച് സൗരഭനെ കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം 15 കഷ്ണങ്ങളാക്കി. ഭർത്താവിനെ കൊന്നെന്ന് സ്വന്തം വീട്ടുകാരെ അറിയിച്ച ശേഷം ഹിമാചലിലേക്ക് കടന്ന മുസ്കാനെയും കാമുകനെയും മാർച്ച് 18നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്‌കാന്റെ മാതാപിതാക്കൾ മകൾക്ക് എതിരെ പൊലീസിൽ മൊഴിനൽകിയിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയ സൗരഭ് മൂത്ത കുട്ടിക്ക് വേണ്ടിയാണ് വിവാഹബന്ധം വേർപ്പെടുത്തുന്നതിൽ നിന്നും പിന്മാറിയത്. മകളെ വിദേശത്ത് കൊണ്ടുപോകാനായിരുന്നു സൗരഭിന്റെ തീരുമാനം.
പ്രതികൾ ആദ്യം സൗരഭിന്റെ മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കി കടത്താനായിരുന്നു തീരുമാനിച്ചത്. ഇവരുടെ സ്യൂട്ട്‌ക്കേസിൽ നിന്നും സൗരഭിന്റെ എല്ലിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു.
Content highlights: UP 'BlueDrum' murder case accused gave birth to girl child