
ഭുബനേശ്വർ: ഒഡീഷയിലെ പുരി ബീച്ചിൽ 19കാരി കൂട്ടബലാത്സംഘത്തിന് ഇരയായി. ആൺസുഹൃത്തിന്റെ മുൻപിൽ വെച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പുരി ബീച്ചിലെ ബലിഹർചണ്ടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു യുവതിയും ആൺസുഹൃത്തും. ഈ സമയത്ത് പ്രതികൾ ഇരുവരുടെയും അടുത്തേക്കെത്തി വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകില്ലെന്ന് ഇരുവരും ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ആൺസുഹൃത്തിനെ സമീപത്തെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് യുവതിക്കെതിരെ അതിക്രമം നടത്തിയത്.
അതിക്രമത്തിന് പിന്നാലെ യുവതി മാനസികമായി തകർന്നിരുന്നു. ഇതിൽ നിന്ന് മോചിതയായ ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒഡീഷയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ബുധനാഴ്ച ഭുബനേശ്വറിലെ ഒരു ലോഡ്ജിൽ വെച്ച് ഒരു യുവതി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു. സെപ്റ്റംബർ അഞ്ചിന് വിനായക ചതുർഥി ആഘിശങ്ങളുടെ ഭാഗമായി ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ 14 വയസുകാരി പീഡനത്തിനിരയായിരുന്നു. കഴിഞ്ഞ മാസം വെറും 10 വയസ് മാത്രമുള്ള ആദിവാസി യുവതിയും പീഡനത്തിനിരയായിരുന്നു.