
ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ എസ് ഐ ടിയുടെ നിര്‍ണായക നീക്കം. ലോറി ഉടമ മനാഫിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. നാളെ രാവിലെ 10 മണിക്ക് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
എന്നാല്‍ നാളെ ഹാജരാകാൻ സാധിക്കില്ലെന്ന് മനാഫ് അന്വേഷണസംഘത്തെ അറിയിച്ചു. തിങ്കളാഴ്ച ഹാജരാവുമെന്നും അറിയിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും മനാഫിനെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നാണ് സൂചന.
ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു. കേരളത്തിലെ ആള്‍ക്കാരെ വിഷയം അറിയിച്ചു. ഇതാണ് താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് പറഞ്ഞത്.
Content Highlights: dharmasthala case lorry owner Manaf get notice from SIT