
ലഖ്‌നൗ: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉത്തർപ്രദേശിൽ യുവാവ് ജീവനൊടുക്കി. പ്രമേഹരോഗിയായ മകൾക്ക് ഇൻസുലിൻ കുത്തിവെയ്‌പ്പെടുക്കാന്‍ പോലും പണമില്ലെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ ലൈവിട്ടതിന് പിന്നാലെയാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. ലഖ്‌നൗവിലാണ് സംഭവം നടന്നത്.
തന്റെ ഓഫീസില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ഇയാള്‍ സെലിബ്രിറ്റികളോടും വ്യവസായികളോടും തന്റെ കുടുംബത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക ബാധ്യതകളുടെ സമ്മര്‍ദ്ദം ഇനി താങ്ങാനാവില്ലെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
ഫേസ്ബുക്ക് ലൈവ് കണ്ട കുടുംബാംഗങ്ങള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അയാള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോടിക്കണക്കിന് കടങ്ങള്‍ ഉണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: UP Man Cries In Facebook Video and dies him Self