'അയാൾ ഇന്ത്യക്കാരനേക്കാൾ പാകിസ്താനിയാണെന്ന് തോന്നുന്നു'; സൊഹ്‌റാൻ മംദാനിക്കെതിരെ കങ്കണ റണാവത്ത്

ഇന്ത്യക്കാരനെക്കാൾ അദ്ദേഹം പാകിസ്താനിയാണെന്ന് തോന്നുന്നുവെന്നായിരുന്നു കങ്കണയുടെ എക്സ് പോസ്റ്റ്

dot image

ന്യൂഡൽഹി: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാൻ മംദാനിയെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. പ്രൈമറിയിൽ വിജയിച്ചതിനുശേഷം മംദാനിയുടെ നിലപാടുകൾ ചർച്ചയാവുകയാണ്. ഇതിനു പിന്നാലെയാണ് കങ്കണയുടെ വിമർശനം. ഇന്ത്യക്കാരനെക്കാൾ അദ്ദേഹം പാകിസ്താനിയാണെന്ന് തോന്നുന്നുവെന്നായിരുന്നു കങ്കണയുടെ എക്സ് പോസ്റ്റ്.

​''അയാളുടെ അമ്മ മീരാനായർ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു. പത്മശ്രീ ഒക്കെ ലഭിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ ജനിച്ചുവളർന്ന ഒരാൾ, ഭാരതത്തിൽ ആഘോഷിക്കപ്പെടുന്ന ഒരാളും. അവർ ഗുജറാത്തി വംശജനായ പ്രശസ്ത എഴുത്തുകാരൻ മെഹമൂദ് മംദാനിയെ വിവാഹം കഴിച്ചു. സ്വാഭാവികമായും മകന്​ സൊഹ്റാന്‍ എന്ന് പേരിട്ടു. അയാൾ ഇന്ത്യക്കാരനേക്കാൾ കൂടുതൽ പാകിസ്താനിയാണെന്ന് തോന്നുന്നു​'', എന്നായിരുന്നു കങ്കണയുടെ എക്സ് കുറിപ്പ്. 'അദ്ദേഹത്തിന്റെ ഹിന്ദു സ്വത്വത്തിനോ രക്തബന്ധത്തിനോ എന്തുതന്നെ സംഭവിച്ചാലും ഇപ്പോൾ അയാൾ ഹിന്ദുമതത്തെ തുടച്ചുനീക്കാൻ തയാറായിരിക്കുകയാണ്. വൗ…എല്ലായിടത്തും ഇതേ കഥയാണ്. വ്യത്യസ്തമായ ഒരു കാര്യത്തിന് മീരാജിയെ രണ്ടുതവണ കണ്ടുമുട്ടി, മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ'', കങ്കണ കുറിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവർത്തക മീരാ നായരുടെയും ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് സ്‌കോളര്‍ മഹമൂദ് മംദാനിയുടെ മകനുമായ 33 കാരന്‍ മംദാനി ബോർ ഓഫ് ക്യൂൻസിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്. ബ്രൂക്ലിനിൽ താമസിക്കുന്ന സിറിയൻ വംശജ രാമ ദുവാജിയെയാണ് ഭാര്യ. മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്‌ലിം മേയറായിരിക്കും മംദാനി.

ന്യൂയോര്‍ക്ക് മേയറാകാനുള്ള ഡെമോക്രാറ്റുകളുടെ പ്രൈമറിയിൽ വിജയിച്ചതിന് പിന്നാലെ സൊഹ്‌റാന്‍ മംദാനിയുടെ മോദി-നെതന്യാഹു വിരുദ്ധ പ്രസ്താവന ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ചും പലസ്തീനിലെ നെതന്യാഹുവിന്റെ അനീതികളെക്കുറിച്ചുമുള്ള മുൻ നിലപാടാണ് വൈറലായത്. ഇരുവരെയും കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയവർ എന്നാണ് മംദാനി വിശേഷിപ്പിക്കുന്നത്.

മോദി മാഡിസൺ സ്ക്വയറിൽ ഒരു റാലി നടത്തിയ ശേഷം താങ്കളുമായി പത്രസമ്മേളനം നടത്തുന്നത് അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു മംദാനിയുടെ മറുപടിയുണ്ടായത്. അംഗീകരിക്കാനാകില്ല എന്നുപറഞ്ഞ മാംദാനി ഗുജറാത്ത് കപാലത്തിൽ മോദിയുടെ പങ്കിനെക്കുറിച്ചും പറഞ്ഞു. എൻ്റെ പൂർവികർ ഗുജറാത്തിൽ നിന്നാണ്. അച്ഛൻ ഒരു മുസ്‌ലിമാണ്. നരേന്ദ്ര മോദി ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ആളാണ്. ഇതേ കാഴ്ചപ്പാട് തന്നെയാണ് തനിക്ക് നെതന്യാഹുവിനോടും എന്നാണ് മാംദാനി പറയുന്നത്.

അതേസമയം, മാംദാനിയെ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് രംഗത്തുവന്നു.

'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരില്‍ വിമര്‍ശിച്ചതും ഉള്‍പ്പെടെ മംദാനി സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ അലോസരപ്പെടുത്തുന്നത്. ന്യൂയോര്‍ക്ക് നിവാസികളുടെ വാടക മരവിപ്പിച്ചതുള്‍പ്പെടെ സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം അടക്കം മംദാനിയുടെ നയങ്ങള്‍ ഇതിനകം ശ്രദ്ധനേടിയിരുന്നു.

Content Highlights: Kangana Ranaut On Zohran Mamdani

dot image
To advertise here,contact us
dot image