അഹമ്മദാബാദ് വിമാനാപകടം: അവരെത്തിയത് ബേബി ഷവറിന്; തിരികെ മടങ്ങവെ കത്തിയെരിഞ്ഞത് ഏഴുമാസത്തെ കാത്തിരിപ്പ്

ഏഴ് മാസം ഗർഭിണിയായിരുന്നു ജിനാൽ

dot image

ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മോചിക്കപ്പെട്ടിട്ടില്ല.

പലരുടേയും പല പ്രതീക്ഷകളാണ് അപകടത്തിൽ എരിഞ്ഞമർന്നത്. അത്തരത്തിൽ വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹശേഷം ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു വൈഭവ് പട്ടേൽ (29), ജിനാൽ ഗോസ്വാമി(27) ദമ്പതികൾ. ഏഴ് മാസം ഗർഭിണിയായിരുന്നു ജിനാൽ. ബ്രിട്ടനിൽ താമസിക്കുകയായിരുന്ന ദമ്പതികൾ ആദ്യ കൺമണിയുടെ വരവിന് മുന്നോടിയായി ബന്ധുക്കളെ കാണാനാണ് നാട്ടിലെത്തിയത്.

Vaibhav Patel and Jinal Goswami were celebrating their baby shower in Ahmedabad
വൈഭവ് പട്ടേലും ജിനാലും

ജൂൺ രണ്ടിന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ജിനാലിന്റെ ബേബി ഷവർ നടത്തിയിരുന്നു. എന്നാൽ അവരുടെ സന്തോഷം വൈകാതെ തീരാ ദുഃഖമായി മാറുകയായിരുന്നു. ജൂൺ 12ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഈ ദമ്പതികളും ഉൾപ്പെടുന്നു. ധോൽക്ക തെഹ്‌സിലിലെ കേലിയ വാസ്ന ഗ്രാമത്തിൽ നിന്നുള്ളവരായിരുന്ന ഇരുവരും. ലണ്ടനിലായിരുന്നു താമസം. അടുത്തിടെ ഹാംഷെയറിലെ സതാംപ്ടണിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരുടേയും സംസ്‌കാരച്ചടങ്ങുകൾ നടന്നത്. ജിനാലിനൊപ്പം ഉദരത്തിലെ ഏഴുമാസം പ്രായമായ കുഞ്ഞുജീവനും കൂടിയാണ് ലോകത്തോട് വിടപറഞ്ഞത്. അതിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും.

ആദ്യ കുഞ്ഞിന്റെ വരവിൽ അവർ വളരെ സന്തുഷ്ടരായിരുന്നുവെന്ന് ദമ്പതികളുടെ അടുത്ത സുഹൃത്തായ നീരവ് പട്ടേൽ ബിബിസിയോട് പറഞ്ഞു. "ഫ്ലൈറ്റ് പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹം എന്നെ വിളിച്ച് വീട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞിരുന്നു. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഗോവ, രാജസ്ഥാൻ തുടങ്ങി ഇന്ത്യയിലുടനീളം നിരവധി യാത്രകൾ നടത്തി. ഇത് ഒരു വലിയ നഷ്ടമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ജൂൺ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.

ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനിൽ നഴ്‌സുമായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു. എത്രപേർ മരിച്ചു എന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Content Highlights: Couple expecting baby among plane crash victims

dot image
To advertise here,contact us
dot image