
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഭാര്യ അഞ്ജലി രൂപാണിയെയും മകളെയും കാണാനായാണ് ലണ്ടനിലേക്ക് പുറപ്പെട്ടത് എന്ന് റിപ്പോര്‍ട്ട്. ഭാര്യയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായാണ് വിജയ് രൂപാണി അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് രൂപാണിയുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 241 പേർ കൊല്ലപ്പെട്ടതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ ഒരാൾ രക്ഷപെട്ടതായാണ് റിപ്പോർട്ട്.
അതേസമയം, അപകടത്തിൽ നിന്ന് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 38-കാരനായ രമേഷ് വിസ്വാഷ് കുമാർ എന്നയാളാണ് രക്ഷപ്പെട്ടത്. എമർജന്‍സി എക്സിറ്റ് വഴിയാണ് രമേഷ് രക്ഷപ്പെട്ടതെന്നും ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ രഞ്ജിത ഗോപകുമാരൻ നായരെന്ന മലയാളി നേഴ്സും ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യൻ യാത്രികരും 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്കായിരുന്നു.
ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
യുവഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കാനായി കാന്റീനിലേക്ക് എത്തിയ സമയത്താണ് വിമാനം തകര്‍ന്ന് ഹോസ്റ്റല്‍ കെട്ടിടത്തിനുളളിലേക്ക് ഇടിച്ചിറങ്ങിയത്. കാന്റീനിനുളളിലേക്ക് വിമാനത്തിന്റെ ഒരു ഭാഗം ഇടിച്ചുകയറിയ നിലയില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏകദേശം നാല്‍പ്പതോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്ന് അപകടത്തിന്റെ ദൃസാക്ഷി ഡോ. ശ്യാം ഗോവിന്ദ് പറഞ്ഞു.
Content Highlights: Vijay Rupani took london air india flight to meet his wife anjali