
ലക്‌നൗ: വ്യാജ കേസില്‍ കുടുക്കിയെന്ന് ആരോപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ തന്നെ പ്രതിയാക്കിയെന്ന് വീഡിയോയിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് 22കാരനായ വിശാല്‍ ഗുപ്ത ആത്മഹത്യ ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ബല്ലിയ- ഡിയോറിയ ജില്ലാ അതിര്‍ത്തിയിലെ ഭഗല്‍പൂര്‍ പാലത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജൂണ്‍ എട്ടിനാണ് വിശാല്‍ ഗുപ്തയ്‌ക്കെതിരെ ഭീമാപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഭഗല്‍പൂര്‍ പാലത്തിനടുത്ത് സരയു നദിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം വിശാലിന്റെ മൃതദേഹം ലഭിക്കുന്നത്.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ തന്നെ വ്യാജമായി കുടുക്കിയിരിക്കുകയാണെന്ന് വിശാല്‍ ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇനി തനിക്ക് മറ്റ് വഴികളില്ലെന്നും വിശാല്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ വിശാലിന്റെ കുടുംബത്തില്‍ നിന്നും ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: Youth died after share a video that he accused in abduction case in UP