കുറഞ്ഞ ജോലിസമയം 10 മണിക്കൂറാക്കാന്‍ ആന്ധ്ര;തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജൂലൈ 9ന് സമ്പൂര്‍ണ്ണ പണിമുടക്ക്

നേരത്തെ എട്ട് മണിക്കൂറായിരുന്നു കുറഞ്ഞ തൊഴില്‍ സമയം. പിന്നീടത് ഒമ്പത് മണിക്കൂറാക്കിയിരുന്നു. അതില്‍ വീണ്ടും വര്‍ധന വരുത്താനാണ് ഒരുങ്ങുന്നത്.

dot image

വിജയവാഡ: തൊഴില്‍ സമയം കൂട്ടാന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി കുറഞ്ഞ ജോലി സമയം 10 മണിക്കൂറാനാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പരമാവധി ഒമ്പത് മണിക്കൂര്‍ വരെ ജോലി സമയം എന്ന നിയമത്തില്‍ ഭേദഗതി വരുത്തി 10 മണിക്കൂറാക്കാനാണ് നീക്കം. നേരത്തെ എട്ട് മണിക്കൂറായിരുന്നു കുറഞ്ഞ തൊഴില്‍ സമയം. പിന്നീടത് ഒമ്പത് മണിക്കൂറാക്കിയിരുന്നു. അതില്‍ വീണ്ടും വര്‍ധന വരുത്താനാണ് ഒരുങ്ങുന്നത്.

സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും വേണ്ടിയാണ് ഈ ആലോചന എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. 2023ഓടെ ആന്ധ്രപ്രദേശിനെ 120 ബില്യണ്‍ ഡോളര്‍ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.

അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നത് ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ എന്ന് മാറ്റും. ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി രാത്രികാല ഷിഫ്റ്റുകളില്‍ ഇളവ് നല്‍കുന്നത് ആലോചിക്കും. കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാര്‍ത്ഥസാരഥി പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയനുകള്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജൂലൈ ഒമ്പതിന് സമ്പൂര്‍ണ്ണ പണിമുടക്ക് നടത്താനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം.

Content Highlights: Andhra Pradesh government has amended existing labour laws to extend the minimum working hours

dot image
To advertise here,contact us
dot image