
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയാഘോഷ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബെംഗളൂരു പൊലീസ് കമ്മീഷണർ ഉൾപ്പടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് മാനേജ്‌മെന്റിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പൊലീസ് പരിപാടിക്ക് അനുമതി നല്‍കുന്നതിന് മുന്‍പേ വിക്ടറി പരേഡിനെ കുറിച്ച് ആര്‍സിബി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്ക് ശേഷം ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അനുശോചന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോഹ്ലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു.
'എന്നാല്‍ വിരാട് കോഹ്‌ലി അടക്കമുള്ള ആര്‍സിബി താരങ്ങള്‍ പുറത്തു നടക്കുന്നതൊന്നും അറിഞ്ഞു കാണില്ല. ശരിയായ ആശയവിനിമയവും അവിടെ നടന്നു കാണില്ല. ഇക്കാര്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞപ്പോഴേക്കും അവര്‍ക്കൊന്നും ചെയ്യാനോ പറയാനോ കഴിയാത്ത സാഹചര്യവുമായി. പുറത്തെ കാര്യങ്ങളെല്ലാം വിരാട് കോഹ്ലി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ആ നിമിഷം അവര്‍ പുറത്തുപോവുമായിരുന്നു,' മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍ പിടിഐയോട് പറഞ്ഞു.
Content Highlights- Tragedy in RCB victory celebration:5 officials, including the Police Commissioner, suspended