വൻ ദുരന്തത്തിലേക്ക് വഴിവെച്ചത് ഗുരുതര സുരക്ഷാ വീഴ്‌ച; വിക്ടറി പരേഡ് നടത്തിപ്പിനെതിരെ വ്യാപക വിമർശനം

സാധാരണ ദിവസങ്ങളിൽ വരെ വലിയ ട്രാഫിക് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുള്ള നഗരത്തിൽ വലിയ മുന്നൊരുക്കൾ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത്

dot image

ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് മരണങ്ങൾ സംഭവിച്ചതിന് പിന്നാലെ വ്യാപക വിമർശനം. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ആക്ഷേപം.

നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.

സാധാരണ ദിവസങ്ങളിൽ വരെ വലിയ ട്രാഫിക് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുള്ള നഗരത്തിൽ വലിയ മുന്നൊരുക്കൾ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെയാണ് ഗുജറാത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് ആർസിബി കിരീടം ചൂടുന്നത്. ഇന്ന് തന്നെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതോടെ വേണ്ടത്ര സമയവും ഒരുക്കങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 9 മരണങ്ങളാണ് നടന്നത്. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. ഇത് കൂടാതെ നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്‍റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: RCB Victory Parade Stampede updates

dot image
To advertise here,contact us
dot image