ബംഗാളിലെ ദിലീപ് ഘോഷ് കാലം അവസാനിക്കുന്നു; ബിജെപി വേദികളിലെത്താതെ മുതിര്‍ന്ന നേതാവ്

ആര്‍എസ്എസില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന ദിലീപ് ഘോഷിനെ ബംഗാള്‍ ബിജെപിയുടെ അദ്ധ്യക്ഷനാക്കിയത് 2015ലാണ്.

dot image

കൊല്‍ക്കത്ത: ഒരു കാലത്ത് ബംഗാളിലെ ബിജെപിയുടെ മുഖമായിരുന്നു ദിലീപ് ഘോഷ്. പക്ഷെ ഇപ്പോള്‍ ദിലീപ് ഘോഷ് സംസ്ഥാനത്തെ ബിജെപിയില്‍ ഒരു പ്രധാനിയല്ലാതായി മാറിയിരിക്കുകയാണ്. ഈയടുത്ത് സംസ്ഥാനത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പരിപാടികളില്‍ ദിലീപ് ഘോഷിന് ക്ഷണം ലഭിക്കാതിരുന്നതോടെ ഇനിയെന്താണ് പഴയ സംസ്ഥാന അദ്ധ്യക്ഷന്റെ ഭാവിയെന്ന ചോദ്യം ഇതിനകം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു.

ആര്‍എസ്എസില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന ദിലീപ് ഘോഷിനെ ബംഗാള്‍ ബിജെപിയുടെ അദ്ധ്യക്ഷനാക്കിയത് 2015ലാണ്. 2016ല്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും 17% വോട്ടും ബിജെപി നേടി. ഘോഷ് മേദിനിപൂരില്‍ നിന്ന് എംഎല്‍എയായി.

അടുത്ത മൂന്ന് വര്‍ഷം ഘോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ഘോഷ് മേദിനിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായി.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മമത സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിക്കായില്ല. 294ല്‍ 77 സീറ്റുകളില്‍ വിജയിക്കാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. ഇതോടെ ഘോഷിനെ മാറ്റി സുകുന്ത മജുംദാര്‍ എംപിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാക്കി. പതുക്കെ ഘോഷിന്റെ പ്രാമുഖ്യം കുറയുകയായിരുന്നു.

അതിന് ശേഷം 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മേദിനിപൂര്‍ ലോക്‌സഭ മണ്ഡലം ഘോഷിന് ബിജെപി മത്സരിക്കാനായി നല്‍കിയില്ല. പകരം ബര്‍ദ്വാന്‍-ദുര്‍ഗാപൂര്‍ സീറ്റാണ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കീര്‍ത്തി ആസാദിനോട് പരാജയപ്പെടുകയും ചെയ്തു. ഇതോടെ ബിജെപിയില്‍ ഘോഷിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

ഏപ്രിലില്‍ ദിഗയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിന് ദിലീപ് ഘോഷ് എത്തിയിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. മമത സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തിയ അതേ സമയത്തായിരുന്നു കൂടിക്കാഴ്ച. ഇതോടെ ബിജെപി നേതൃത്വം ഘോഷിനെ അവഗണിക്കുകയായിരുന്നു. ഘോഷും സമാനമായ രീതിയിലാണ് തിരിച്ചും പ്രതികരിക്കുന്നത്. ഇതോടെ ഘോഷിന്റെ ബിജെപി കാലം അവസാനിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Content Highlights: Former state BJP chief Dilip Ghosh was absent at recent events led by Modi and Amit Shah

dot image
To advertise here,contact us
dot image