ഇന്നലെ മധ്യപ്രദേശ്, ഇന്ന് ഹരിയാന; സംഘടന ശാക്തീകരണ പ്രക്രിയ സജീവമാക്കി കോണ്‍ഗ്രസ്

ഗുജറാത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ശാക്തീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചത്.

dot image

ചണ്ഡീഗഢ്: രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് സംഘടന സംവിധാനത്തെ ശാക്തീകരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഇന്ന് ഹരിയാനയിലെത്തി. ചണ്ഡീഗഢില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും എഐസിസി, പിസിസി നിരീക്ഷകരുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു. ഗുജറാത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ശാക്തീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചത്.

കഴിഞ്ഞ ഒരു ദശകത്തിലേറെയായി സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. 11 വര്‍ഷത്തിലേറെയായി ജില്ലാ തല സംഘടന പുനഃസംഘടനയും സംസ്ഥാനത്ത് നടന്നിട്ടില്ല. ഈ രണ്ട് കാര്യങ്ങളെയും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം. രണ്ടര ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുലെത്തിയത്.

മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉദയ് ബന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ ബിരേന്ദര്‍ സിംഗ്, അശോക് തന്‍വര്‍, എഐസിസി ജനറല്‍ സെക്രട്ടറി കുമാരി ഷെല്‍ജ, മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, അജയ് സിംഗ് യാദവ്, ദീപേന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പൂര്‍ണ്ണമായുള്ള സംഘടന പുനഃസംഘടന കഴിഞ്ഞാല്‍ സംസ്ഥാനത്തെ പാര്‍ട്ടി ശക്തിപ്പെടുമെന്ന് ബിരേന്ദര്‍ സിംഗ് പറഞ്ഞു. പാര്‍ട്ടിയിലെ തമ്മിലടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ് എന്നായിരുന്നു ബിരേന്ദര്‍ സിംഗിന്റെ മറുപടി.

ഊര്‍ജ്ജസ്വലമായ സംഘടന സംവിധാനം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്ന് യോഗത്തില്‍ പങ്കെടുത്ത അമിത് സിഹാഗ് പറഞ്ഞു. ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ എല്ലാ നേതാക്കളെയും കാണുകയും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്‌തെന്ന് അമിത് സിഹാഗ് കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിന് വേണ്ടി പാര്‍ട്ടി നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കുക.

ഇന്നലെ സംഘടന ശാക്തീകരണവുമായി ബന്ധപ്പെട്ട് രാഹുല്‍ മധ്യപ്രദേശിലെത്തിയിരുന്നു.'ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍' പ്രചരണത്തിന്റെ ഭാഗമായി വിവിധ ചുമതലകള്‍ വഹിക്കുന്നവരുടെ യോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്തു. പചരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പങ്കുവെച്ചു.

നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്വാരിയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജിതു പട്വാരി, കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

'ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍' കൊണ്ട് ലക്ഷ്യമിടുന്നത് താഴെതട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കലും പ്രവര്‍ത്തകരില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കലുമാണെന്ന് മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് പറഞ്ഞു. 'ഞങ്ങള്‍ വളരെ കാലമായി ഭരണത്തിലില്ല. 'മിഷന്‍ 2028'ലൂടെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുക എന്നാണ് ലക്ഷ്യമിടുന്നത്', അരുണ്‍ യാദവ് പറഞ്ഞു.

2018 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള ചെറിയ കാലയളവില്‍ അധികാരത്തില്‍ വന്നെങ്കിലും ഫലത്തില്‍ 2003 മുതല്‍ സംസ്ഥാന ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താണ്. 2028ലാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

Content Highlights: Congress leader Rahul Gandhi on Wednesday held a meeting with senior party leaders from Haryana

dot image
To advertise here,contact us
dot image