
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ നഷ്ടത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. നഷ്ടങ്ങളും തിരിച്ചടികളും ഇന്ത്യന്‍ സായുധ സേനകളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടങ്ങള്‍ അല്ല, ഫലമാണ് പ്രധാനമെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു.
'എതിരാളികളുടെ എത്ര യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന് ഉടനെ അറിയിക്കും. ഇന്ത്യ ആണവ ഭീഷണിയുടെ നിഴലില്‍ കഴിയുകയില്ല. പഹല്‍ഗാമില്‍ നടന്നത് കൊടും ക്രൂരതയാണ്. പാക് സ്‌പോണ്‍സേര്‍ഡ് ഭീകരത അവസാനിപ്പിക്കുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം', അനില്‍ ചൗഹാന്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.
ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒൻപത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒൻപത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടിരുന്നു.
Content Highlights: CDS Anil Chouhan about Operation Sindoor